കുവൈത്തില്‍ രാജകുമാരനെ കൊന്ന സംഭവത്തില്‍ രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി. മരുമകനായ ഷെയ്ഖ് ബാസല്‍ സലേം സബാഹ് അല്‍ സലേം അല്‍ സലബിനെ കൊലപ്പെടുത്തിയ കേസില്‍ ഷെയ്ഖ് ഫൈസല്‍ അല്‍ അബ്ദുള്ള അല്‍ സലബിനെ തൂക്കിലേറ്റിയത്. ഷെയ്ഖ് ഫൈസല്‍ മിലിറ്ററി ഇന്റലിജന്‍സില്‍ ക്യാപ്റ്റനാണ്. കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഇവര്‍ക്ക് 2011-ലാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.
2010 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസീലാ കൊട്ടാരത്തില്‍ ഷെയ്ഖ് ബാസലിനെ കാണാനെത്തിയ ഷെയ്ഖ് ഫൈസല്‍ ഒറ്റയ്ക്കു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടു പേരും തുടര്‍ന്ന് യോഗവേദി വിട്ടു. പിന്നീട് വെടിയൊച്ച കേട്ടാണ് അതിഥികള്‍ ഓടിയെത്തിയത്. വീല്‍ചെയറിലായിരുന്ന ഷെയ്ഖ് ബാസലിനെ വെടിവയ്ക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഔദ്യോഗിക പിസ്റ്റള്‍ ഉപയോഗിച്ചാണ് ഷെയ്ഖ് ഫൈസല്‍ കൊല നടത്തിയത്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ ഫൈസലിനെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബാസലിനെ ഉടന്‍ തന്നെ മുബാരക് അല്‍ കബീര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്തുനിന്ന് ഏഴു തവണ ഫൈസല്‍ നിറയൊഴിച്ചുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഷെയ്ഖ് ബാസലിന്റെ കൊലപാതകം രാജകുടുംബത്തെ കടുത്ത ദുഃഖത്തിലാക്കിയിരുന്നു.
കുവൈത്തിലെ 12-ാം അമീറായിരുന്ന സലബ് അല്‍ സലേം അല്‍ സലബിന്റെ കൊച്ചുമകനാണു കൊല്ലപ്പെട്ട ഷെയ്ഖ് ബാസല്‍. ലണ്ടനില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിച്ച ബാസല്‍ പിന്നീട് സൈനിക സ്‌കൂളില്‍ പഠിച്ച ശേഷം സേനയില്‍ അംഗമായി. ശാരീരിക വൈഷമ്യങ്ങളെ തുടര്‍ന്ന് പിന്നീട് വിരമിക്കുകയായിരുന്നു. 1990-ലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനെതിരേ അതിശക്തമായി ബാസല്‍ പ്രതികരിച്ചിരുന്നു.
ഷെയ്ഖ് ഫൈസലിനൊപ്പം മറ്റു കേസുകളില്‍ ശിക്ഷക്കപ്പെട്ട മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരുടെ വധശിക്ഷയും നടപ്പാക്കി. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് വിരുന്നൊരുക്കിയ പന്തലിന് തീയിട്ട് 57പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതിയും സ്വദേശി വനിതയുമായ നസ്ര അല്‍ അനേസിയാണ് തൂക്കിലേറ്റപ്പെട്ട മറ്റൊരാള്‍. സ്‌പോണ്‍സറുടെ മകളെ ഉറങ്ങുന്നതിനിടെ വെട്ടിക്കൊന്ന വേലക്കാരിയായ ഫിലിപ്പീന്‍സുകാരി, വിവിധ കൊലപാതക കേസുകളില്‍ പ്രതികളായ ഇത്യോപ്യക്കാരി, ബംഗ്ലാദേശുകാരന്‍, ഈജിപ്തുകാരായ രണ്ടുപേര്‍ എന്നിവരാണ് തൂക്കിലേറ്റപ്പെട്ടത്.
Advertisement