യുഎഇയിലെ അഞ്ച് പ്രധാന റോഡുകളിൽ അപകടങ്ങൾ കുറയ്ക്കാനായി ആഭ്യന്തര മന്ത്രാലയം ദ് സേഫർ യു ആർ, ദ് ഹാപ്പിയർ ദേ ആർ എന്ന ക്യാംപെയ്ൻ ആരംഭിച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈല്‍ ഫോണുകൾ നിശ്ബദമാക്കുമെന്ന പ്രതിജ്ഞാ യജ്ഞത്തിനും തുടക്കമിട്ടു. രണ്ടു ലക്ഷം വിദ്യാർഥികളും പൊതുജനങ്ങളും യജ്ഞത്തില്‍ പങ്കാളികളാകും.
അബുദാബി-അൽസില റോഡ്, അബുദാബി-അൽഐൻ റോഡ്, ദുബായ് ഷെയ്ഖ് സായിദ് റോഡ്, ഷാർജ മലീഹ റോഡ്, ഉമ്മുൽ ഖുവൈനിലെ മുഹമ്മദ് ബിൻ സായിദ് റോഡ് എന്നീ അപകട പാതകളില്‍ അപകടവും മരണവും കുറയ്ക്കുകയാണ് ലക്ഷ്യം. ഗതാഗത നിയന്ത്രണം, ബോധവൽകരണം, ആംബുലൻസ് സേവനം എന്നിങ്ങനെ ഗതാഗത സുരക്ഷ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കും. പൊലീസ്, മന്ത്രാലയം തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലൂടെയും മറ്റു സമൂഹ മാധ്യമങ്ങള്‍ വഴിയും ബോധവൽകരണം ശക്തമാക്കും. ഗുരുതര അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾക്കാണ് ബോധവല്‍കരണത്തില്‍ ഊന്നൽ നൽകുക. പെട്ടെന്ന് വാഹനം വെട്ടിക്കുക, അമിത വേഗം, മതിയായ അകലം പാലിക്കുക, ലെയ്ൻ മാറ്റം, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയവയാണ് കൂടുതൽ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അൽഐൻ റോഡ്, അബുദാബി-അൽ ഗുവൈഫാത് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ പട്രോളിങ്ങും വർധിപ്പിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിൽ ദുബായ് പൊലീസും പട്രോളിങ് ശക്തമാക്കി. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും കേന്ദ്രീകൃത ആംബുലൻസ് സേവനം ലഭ്യമാക്കും. അപകട സാധ്യതയുള്ള മേഖലകളിൽ പട്രോളിങ് ശക്തമാക്കും. എയർ ആംബുലൻസ് സേവനവും ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.