ബംഗ്ലാദേശിലേയ്ക്ക് അനധികൃതമായി പണമിടപാടുകൾ നടത്തിയിരുന്ന 25 സ്ഥാനപങ്ങൾ ദുബായ് സാമ്പത്തിക വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇടപാടുകൾ നടത്താൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തു.
ബകാഷ് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പണമയച്ചിരുന്നത്. കുറഞ്ഞ ചെലവിൽ പണമയക്കാം എന്നതിനാൽ പ്രതിദിനം വൻ തുകയുടെ ഇടപാടുകൾ നടന്നിരുന്നതായി കണ്ടെത്തി. വിവരം ലഭിച്ചതനുസരിച്ച് ഡിഇഡി ഉദ്യോഗസ്ഥർ നടത്തിയ റെയിഡിലായിരുന്നു ഇത്തരം കടകൾ കുടുങ്ങിയത്. ഇവർക്കാർക്കും പണമിടപാട് നടത്താനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് ഡിഇഡി കൊമേഴ്സ്യൽ കംപ്ലയൻസ് ആൻഡ‍് കൺസ്യൂമർ പ്രൊട്ടക് ഷൻ സെക്ടർ സിഇഒ മുഹമ്മദ് അലി റാഷിദ് ലൂത്ത പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻ ബംഗ്ലാദേശി ഭാഷ മാത്രമായിരുന്നു ഇവർ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നത്. ബംഗ്ലാദേശ് സിം കാർഡ് ഉപയോഗിച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. ഇടപാടുകൾക്ക് ഉപയോക്താക്കൾക്ക് ഇൻവോയ്സ് നൽകിയിരുന്നില്ല. തെളിവുകൾ ബാക്കിവരാതിരിക്കൻ കടലാസു തുണ്ടുകളിൽ ഇടപാടുകാരുടെ വിവരങ്ങൾ എഴുതിയെടുക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം ഇടപാടുകൾ യുഎഇ സാമ്പത്തിക മേഖലയ്ക്കും ബിസിനസുകാർക്കും ആഘാതമേൽപിക്കുന്നതായി ലൂത്ത പറഞ്ഞു. അനധികൃത പണമിടപാടുകാരുടെ വലയിൽ കുടുങ്ങുന്നവരിൽ കൂടുതലും സാധാരണക്കാരാണ്. ഇതിൽ നിന്ന് മാറി നിൽക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇത്തരത്തിൽ അനധികൃത പണമിടപാട് നടത്തുന്നതായി വിവരം ലഭിച്ചാലും കണ്ടെത്തിയാലും 600 54 5555 (അഹ് ലൻ ദുബായ്) എന്ന ടോൾ ഫ്രീ നമ്പരിൽ അറിയിക്കണം