അജ്മാൻ: കഴിഞ്ഞ 10 മാസമായി ജോലിയും വേതനവുമില്ലാതെ അജ്മാനിലെ ലേബർ ക്യാംപിൽ ദുരിതത്തിൽ കഴിയുന്ന 49 തൊഴിലാളികളിൽ അവശേഷിക്കുന്ന 16 പേർ കൂടി നാട്ടിലേയ്ക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങി. ഇവരുടെ വീസ റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളായെങ്കിലും പിഴ അടക്കം എമിഗ്രേഷൻ നടപടികളിൽ ചിലത് പൂർത്തിയാക്കാൻ സാമ്പത്തിക പ്രയാസം നേരിടുന്നു.
ജർഫ് വ്യവസായ മേഖലയിലെ ക്യാംപിലെ ഇരുട്ടുമുറികളിൽ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി രാജൻ അടക്കമുള്ള തൊഴിലാളികളെക്കുറിച്ചുള്ള വാർത്ത ഒക്ടോബർ ഒൻപതിന്'മനോരമ' പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഇവർക്ക് സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായമെത്തിയിരുന്നു. സാമൂഹിക പ്രവർത്തകൻ ഫാസിൽ മുസ്തഫയുടെ നേതൃത്വത്തിൽ ഭക്ഷ്യോത്പന്നങ്ങൾ ക്യാംപിൽ എത്തിക്കുകയും ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷ വേളയിൽ തൊഴിലാളികളുടെ നാട്ടിലെ കുടുംബത്തിന്ന് ആശ്വാസമേകാൻ സന്നദ്ധ കൂട്ടായ്മയുടെ സഹായത്തോടേ 200 ദിർഹം വീതം അയച്ച് കൊടുക്കുകയും ചെയ്തു.
പിന്നീട്, തൊഴിലാളികളെ കമ്പനിയധികൃതർ സൗകര്യമുള്ള മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. സാമൂഹിക പ്രവർത്തകർ കമ്പനിയുടമകളുമായി പ്രശ്നം ചർച്ച ചെയ്യുകയും കോടതി ഇടപെടലിലൂടെ തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളായ 33 പേരെ നാട്ടിലേയ്ക്ക് അയക്കുകയും ചെയ്തു. ബാക്കിയുള്ള 16 പേർക്ക് കഴിഞ്ഞ ദിവസമാണ് വേതന കുടിശ്ശികയും ഡെപ്പോസിറ്റും ചേർത്ത് 3,000 ദിർഹം വീതം ലഭിച്ചത്. തൊഴിലാളികളുടെ ദുരിതങ്ങൾ അതാത് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്താനായി ഫേസ് ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഇത് ഇന്ത്യൻ എംബസിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലെത്തിച്ചേരുകയും ചെയ്തു. കന്യാകുമാരി സ്വദേശിയുടെ ഉടമസ്ഥതയിൽ കഴിഞ്ഞ രണ്ടര വർഷമായി അജ്മാനിൽ പ്രവർത്തിച്ചുവന്ന കമ്പനി 10 മാസം മുൻപാണ് പൂട്ടിയത്.