ജിദ്ദ: റാഹ മുഹറഖ് എന്ന മുപ്പതുകാരി അറബ് യുവതയുടെ സ്വപ്നത്തിലെയും യാഥാർഥ്യത്തിലും നായികയാണ് . കഴിഞ്ഞ ഒരു ദശകത്തിന് മുമ്പ് ഒരു സൗദി പെൺകുട്ടിക്ക് സ്വപ്‌നം പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഉയരങ്ങൾ കീഴടക്കി കുതിക്കുകയാണ് റാഹ. ഇരുപത്തിയാറാം വയസിൽ ഹിമാലയത്തിന്റെ ഗിരി ശൃംഗങ്ങൾ കീഴടക്കിക്കൊണ്ടാണ് റാഹ പ്രസിദ്ധിയുടെ കൊടുമുടി കയറുന്നത്. ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ സൗദി വനിതയാണ് റാഹ.
എവറസ്റ്റ് കൂടാതെ കിളിമഞ്ചാരോ, വിൻസൺ, എൽബ്രസ്, അകോൻകഗുവ, കാല പട്ടർ, പികോ ഡി ഒറിസബ എന്നീ കൊടുമുടികളും ഇവർ കീഴടക്കിയിട്ടുണ്ട്. വെറുമൊരു ഇഷ്ടത്തിനായി ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതം കയറാൻ തുനിഞ്ഞതിലൂടെയാണ് പർവതാരോഹണം ഒരു സപര്യയായി റാഹ സ്വീകരിക്കുന്നത്.സൗദി അറേബ്യയിലെ ജിദ്ദ സ്വദേശിനിയായ റാഹ പഠിച്ചതും വളർന്നതും യു.എ.ഇയിലാണ്.ഹസൻ മുഹാറക്കിന്റെ മൂന്നു മക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ് റാഹ. ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നു വിഷ്വൽ കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടിയ ശേഷം റാഹ ദുബായിൽ സ്ഥിരതാമസമാക്കി.
ചവിട്ടിക്കറിയ കിളിമഞ്ചാരോയെക്കാൾ ഉയരത്തിലുള്ള പ്രതിബന്ധങ്ങളുടെ കൊടുമുടികളോരോന്നും കടന്നാണ് റാഹ ഇന്ന് കാണുന്ന പ്രശസ്തിയിലേക്ക് എത്തുന്നത്. തന്റെ വഴിയിലെ പ്രതിബന്ധങ്ങളെ മുഴുവൻ ക്ഷമയോടെയും പ്രതീക്ഷയോടെയും തരണം ചെയ്യാനുള്ള ഇച്ഛാശക്തിയാണ് ഒരു പർവതാരോഹകയ്ക്ക് ആദ്യം വേണ്ടത് എന്ന തിരിച്ചറിവും അതിലൂടെ ആർജിച്ച് ക്ഷമയുമാണ് സ്വപ്‌നങ്ങളിലേക്ക് നടന്ന് കയറാനുള്ള പിന്തുണ കുടുംബത്തിൽ നിന്ന് നേടിയെടുക്കാൻ സഹായിച്ചതെന്ന് റാഹ പറയുന്നു. ലോകത്തിന്റെ പെൺ പരിഛേദത്തിന് ആകാശം മുട്ടുന്ന ആത്മ വിശ്വാസത്തിന്റേയും ഇച്ഛാശക്തിയുടേയും പുതു ലോകങ്ങൾ തുറന്ന് കൊടുക്കാൻ ഏൽപ്പിക്കപ്പെട്ട തന്റെ ജീവിത ദൗത്യം കിളിമഞ്ചാരോ പർവതത്തിന്റെ കൊടുമുടിയിൽ കാലു ചവിട്ടിയ നിമിഷത്തിൽ തന്നെ റാഹ തിരിച്ചറിഞ്ഞു. 2013 ഫെബ്രുവരിയിൽ അർജന്റീനയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അകോൻകഗുവ കീഴടക്കിയതിനുശേഷം എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ റാഹ തുടങ്ങിയിരുന്നു.
2013 മെയ് 18. ചരിത്ര പുസ്തകത്തിലേക്ക് റാഹ നടന്ന് കയറിയ ദിവസമായിരുന്നു അന്ന് . 2013 മെയ് 18-ന്, എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തുന്ന ആദ്യ സൗദി വനിത യെന്ന നേട്ടം ഇവർ സ്വന്തമാക്കി.കേവലം ഇരുപത്തിയാറ് വയസ് മാത്രം പ്രായമുള്ള ഒരു അറേബ്യൻ സുന്ദരിപ്പെണ്ണിന്റെ പാദസപർശമേൽക്കാൻ അന്നാണ് ഹിമാലയ സാനുക്കൾക്ക് ഭാഗ്യമുണ്ടായത്. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ഹിമാലയ സഞ്ചാരവുമായി ബന്ധപ്പെട്ട് റാഹക്കുള്ളത്. ദിവസങ്ങളോളം നേപ്പാളിൽ കഴിച്ച് കൂട്ടിയതിനു ശേഷമാണ് ഹിമാലയ യാത്രക്ക് ഒരുങ്ങിയത്. ഒരു വലിയ സംഘത്തോടൊപ്പമാണ് മലകയറിത്തുടങ്ങിയത്. യാത്രയുടെ ഓരോ ഘട്ടത്തിലും ആളുകൾ കൊഴിഞ്ഞ് പൊയ്‌ക്കൊണ്ടിരുന്നു. അഭിലാഷങ്ങളും ആഗ്രഹങ്ങളും ഹിമാലയത്തിന്റെ കൊടുമുടികളിൽ ഉപേക്ഷിച്ച് നിരാശയോടെ മടങ്ങേണ്ടിവരുന്നവർക്കൊപ്പം താനും ഉൾപ്പെട്ട് പോയേക്കുമോയെന്ന് ആശങ്കിച്ച നിമിഷങ്ങളിലൂടെ നിരവധി തവണ കടന്ന് പോയിട്ടുണ്ടായിരുന്നെന്ന് റാഹ ഓർക്കുന്നു.
അരക്ഷിതവും അപകടവും നിറഞ്ഞതുമായ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിടാൻ കഴിവുള്ളവർക്ക് മാത്രമേ ഒരു പർവതാരോഹകനോ ആരോഹകയോ ആകാൻ സാധിക്കുകയുള്ളൂ. നടന്ന് തീർത്ത വഴികളെ ചരിത്രം ആശ്ലേഷിക്കാൻ തുടങ്ങുമ്പോഴേക്കും പർവതാരോഹകൻ തന്റെ അടുത്ത ലക്ഷ്യത്തിലേക്ക് കാൽ കുത്തിയിട്ടുണ്ടാകും. സ്വന്തം ജീവിതത്തെ കൂടുതൽ കരുത്തോടെയും ആത്മ വിശ്വാസത്തോടെയും നോക്കിക്കാണാൻ അറബ് പെൺകുട്ടികൾക്ക് താൻ ഒരു മാധ്യമമാകുന്നുണ്ടെങ്കിൽ, ഒരു പക്ഷേ തന്റെ ജീവിതത്തിന്റെ ലക്ഷ്യം ഇതായിരിക്കുമെന്ന് റാഹ കരുതുന്നു.ചരിത്രത്തിന് മുമ്പേ നടക്കുന്നവരെയാണ് നാം സഞ്ചാരികൾ എന്ന് വിളിക്കുന്നത്. അവർ കാണുന്നതും കേൾക്കുന്നതും നമുക്ക് കൂടിയാണ്. അവരിൽത്തന്നെ വിശേഷപ്പെട്ടവരാണ് പർവത സഞ്ചാരികൾ. കണ്ണെത്താത്ത കൊടുമുടി ശൃംഗങ്ങളോരോന്നും കടന്ന് പർവതങ്ങളുടെ ഉച്ചിയിൽ നിലയുറപ്പിക്കുമ്പോൾ ലഭിക്കുന്ന അനിർവചനീയമായ ആത്മ സംത്യപ്തിയാണ് ഓരോ പർവതാരോഹകരേയും അടുത്ത ലക്ഷ്യത്തിലേക്ക് കുതിപ്പിക്കുന്നത്.