ജിദ്ദ: ബിഷ ഏരിയയിലെ രണ്ടു ജയിലുകളിലുമായി നിലവിൽ 11 ഇന്ത്യക്കാർ. ഇവരിൽ ശിക്ഷാ കാലാവധി തീർന്നവരെ നാട്ടിലേയ്ക്ക് വിടാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്നും ജയിൽ മേധാവി ഉറപ്പു കൊടുത്തു.
നിയമാനുസൃതമായ വഴികളിലൂടെ സ്വന്തം നാട്ടുകാർക്ക് ആശ്വാസം പകരാൻ ഇന്ത്യൻ കോൺസുലേറ്റിന്റെ വെൽഫെയർ വൊളൻ്റിയർമാർ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളും ജീവകാരുണ്യ സംരംഭങ്ങളൂം പ്രശംസനീയമാണെന്നും ദക്ഷിണ സൗദിയിലെ ബീഷ പ്രദേശത്തെ ജയിൽ മേധാവി അഹമദ് നാസർ ഷഹറാനിയും ഡീപോർട്ടേഷൻ മേധാവി അബ്ദുൽ അസീസ് ഷഹറാനിയും പറഞ്ഞു. ബിഷ ജയിലിലും ഡീപോർട്ടേഷൻ കേന്ദ്രത്തിലും സന്ദർശനം നടത്തിയ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയിൽ മരണമടയുന്നവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്നതടക്കം മഹത്തായ സേവനങ്ങൾ വൊളൻ്റിയർമാർ നിർവഹിക്കുന്നത്. നിയമ കുരുക്കുകളിൽ പെടുന്നവരെ നിയമാനുസൃതമായ മാർഗങ്ങളിലൂടെ സഹായിക്കുന്നതും വിലമതിക്കാനാകാത്ത പ്രവർത്തനങ്ങളാണ്. അതേസമയം, ഡീപോർട്ടേഷനിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യക്കാരെയും ഇതിനകം നാട്ടിലെത്തിച്ചതായി ഡീപോർട്ടേഷൻ മേധാവിയും പറഞ്ഞു. ഇന്ത്യൻ സമൂഹത്തോടുള്ള സൗദി അധികൃതരുടെ സൽമാനോഭാവത്തോടു കൂടിയുള്ള സമീപനങ്ങൾക്കു കോൺസുലേറ്റ് സംഘം നന്ദി രേഖപ്പെടുത്തി.
ബിഷ ജയിലും ഡീപോർട്ടേഷൻ കേന്ദ്രവും സന്ദർശിക്കാനെത്തിയ വൈസ് കോൺസൽ എസ്.എൽ മീണ, കമ്യൂണിറ്റി വെൽഫെയർ ഓഫീസർ ജീലാനി എന്നിവർ ഉൾപ്പെട്ട കോൺസുലേറ്റ് സംഘത്തെ പ്രദേശത്തെ കമ്മ്യൂണിറ്റി വെൽഫെയർ വൊളൻ്റിയർമാരായ സുലൈമാൻ കൂട്ടിലങ്ങാടി, നാസർ മാങ്കാവ് എന്നിവർ അനുഗമിച്ചു.