വൈദഗ്ധ്യത്തിന്‍റെ പരീക്ഷണശാലയായ വേള്‍ഡ് സ്കില്‍സ് അബുദാബിക്ക് പ്രൌഡ്വോജ്വല തുടക്കം. ഇന്ത്യ ഉള്‍പ്പെടെ 77 രാജ്യങ്ങളുടെ പരേഡും കലാപരിപാടികളും തലസ്ഥാന നഗരിക്ക് മികച്ച ദൃശ്യവിരുന്നൊരുക്കി
രാജ്യാന്തര തൊഴിൽമേഖലയിലെ പ്രതിഭകൾ മാറ്റുരക്കുന്ന വേൾഡ് സ്കിൽസിലെ പരേഡില്‍ ആദ്യമെത്തിയത് ഓസ്ട്രേലിയ. ത്രിവർണ പതാകയ്ക്ക് കീഴില്‍ കറുപ്പ് വസ്ത്രങ്ങളും മെറൂൺ ഷാളും അണിഞ്ഞാണ് ഇന്ത്യൻസംഘം എത്തിയത്. ആതിഥേയരായ യു.എ.ഇ അവസാനം വേദിയെ വലംവച്ചു.
51 ഇനങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍ 77 രാജ്യങ്ങളിൽനിന്നുള്ള 1254 പ്രതിഭകള്‍ മാറ്റുരയ്ക്കും. കോഴിക്കോട് സ്വദേശി ഷഹദും കണ്ണൂര്‍ സ്വദേശി അനുരാധ് മോഹനനുമാണ് കേരളത്തിന്‍റെ പ്രതീക്ഷകള്‍. ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി ഇന്ത്യാ പവിലിയന്‍ ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, വ്യവസായി എംഎ യൂസഫലി ഉൾപ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പര്യടനത്തിനിടെ അബുദാബി പൊലീസിന്‍റെ പുതിയ വാഹനവും മന്ത്രി ഓടിച്ചുനോക്കി.