ഗൾഫ് രാജ്യങ്ങളിലെ നറുക്കെടുപ്പിലൂടെ മലയാളികൾക്ക് വൻതുക സമ്മാനം ലഭിക്കുന്നത് സ്ഥിരം വാർത്തയാണ്. ഏറ്റവും ഒടുവിൽ ഈ മാസം അഞ്ചാം തിയതി അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റിലും മലയാളികൾക്ക് വൻ തുക സമ്മാനം ലഭിച്ചു. ഒരു മില്യൺ ദിർഹമാണ് നറുക്കെടുപ്പിൽ ലഭിച്ചത്. ഭാഗ്യദേവതയുടെ അനുഗ്രഹത്തെക്കുറിച്ച് വാർത്തകൾ വരുമ്പോഴും ഇതിനു പിന്നിലുള്ള കാര്യങ്ങൾ പലപ്പോഴും അറിയാറില്ല.
20 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തിലെ ഒരോരുത്തരും മാസം 50 ദിർഹം വീതം നിക്ഷേപിച്ചാണ് അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെത്തുന്നത്. മാസം അൻപത് ദിർഹം നൽകുന്നതിന്റെ ദിവസക്കണക്കിൽ നോക്കിയാൽ 1.67 ദിർഹമാണ് ദിവസത്തെ നീക്കിയിരുപ്പ്. ഇങ്ങനെയുള്ള പണം ഉപയോഗിച്ച് മാസം 500 ദിർഹത്തിന്റെ രണ്ട് ടിക്കറ്റുകൾ എല്ലാ മാസവും എടുക്കും. രണ്ടു ടിക്കറ്റെടുത്താൽ ഒരെണ്ണം സൗജന്യമായി ലഭിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്നു വർഷമായി ഈ ശീലം തുടരുന്നു. ഒടുവിൽ ഒരു മില്യൺ ദിർഹം സമ്മാനമായി അവരെ തേടിയെത്തി.
500 ദിർഹം നൽകി ഒരു ടിക്കറ്റ് ഒറ്റയ്ക്കെടുക്കുക വലിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് ചെറിയ തുകകൾ നൽകി സംഘം ചേർന്ന് ടിക്കറ്റെടുക്കുന്നതെന്ന് മലയാളികൾ പറഞ്ഞു. സംഘത്തിലെ ഭൂരിപക്ഷം ആളുകളും 50 ദിർഹമാണ് മാസം നറുക്കെടുപ്പിനായി മാറ്റിവയ്ക്കുന്നത്. ചിലയാളുകൾ 100 ദിർഹം നൽകുകയും ചെയ്യും. നൽകിയ ഷെയറിന് അനുസരിച്ചാണ് സമ്മാന തുകയും നൽകുക. ഒരു മില്യൺ ദിർഹം സമ്മാനം ലഭിച്ചെങ്കിലും സംഘത്തിലെ ഭൂരിപക്ഷം പേർക്കും 50,000 ദിർഹം വീതമാണ് ലഭിക്കുക. ചിലർക്ക് 100,000 ദിർഹം ലഭിക്കും.
50,000 ദിർഹം ലഭിക്കുകയെന്ന് വലിയ ആശ്വാസമാണെന്ന് മലയാളിയായ പ്രവീൺ ചന്ദ്രൻ പ്രതികരിച്ചു. ഒറ്റയ്ക്ക് ഇത്രയും വലിയ തുക നൽകി ടിക്കറ്റ് എടുക്കാൻ സാധിക്കില്ലെന്നും അതിനാണ് കൂട്ടുകാർക്കൊപ്പം നറുക്കെടുപ്പിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എപ്പോഴെങ്കിലും അബുദാബിയിൽ പോകേണ്ട ആവശ്യം വന്നാൽ തീർച്ചയായും വിമാനത്താവളത്തിൽ നിന്നും ബിഗ് ടിക്കറ്റ് എടുക്കുമെന്ന് അജ്മാനിലെ ജ്വല്ലറി ജീവനക്കാരനായ സുരേഷ് വ്യക്തമാക്കി. ഇത്തവണത്തെ നറുക്കെടുപ്പിൽ, 50 ദിർഹം നൽകി 50,000 ദിർഹം സ്വന്തമാക്കിയ വ്യക്തിയാണ് സുരേഷ്.
വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന വ്യക്തിയായ അരവിന്ദാക്ഷനും ഈ സംഘത്തിലുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്നും ലക്സസ് കാർ ടിക്കറ്റുകളും എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഇത്തവണ 100 ദിർഹം തന്റെ ഷെയറായി നൽകിയ ടിക്കറ്റിന് സമ്മാനം ലഭിച്ചു. 100,000 ദിർഹം ലഭിക്കുകയും ചെയ്തുവെന്ന് അരവിന്ദാക്ഷൻ പറഞ്ഞു.