ഇന്ത്യയിൽനിന്നുള്ള നഴ്സ് നിയമനത്തിൽ അഴിമതിയും ക്രമക്കേടുകളും ഇല്ലാതാക്കാൻ കർശന നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി റജിസ്റ്റർ ചെയ്ത കുവൈത്തിലെ അംഗീകൃത കമ്പനികൾ മുഖേന മാത്രമേ റിക്രൂട്ട്മെന്‍റ് നടത്തൂവെന്നും വ്യക്തമാക്കി.
യോഗ്യതയും അംഗീകാരവും ഇല്ലാത്തതുമായ കമ്പനികൾ വഴി ഇന്ത്യയിൽനിന്നും നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ജമാർ അൽ ഹർബി പറഞ്ഞു. ഇ-മൈഗ്രേഷനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ മാത്രമേ ഇന്ത്യയില്‍നിന്ന് നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തൂ. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയും തമ്മിൽ ധാരണയായതായി. നഴ്സിങ് റിക്രൂട്ട്മെന്‍റിലെ ക്രമക്കേടുകൾ തടയാൻ മെച്ചപ്പെട്ട രീതിയിൽ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഇ-മൈഗ്രേറ്റ് സംവിധാനം. ഇക്കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് അംഗീകരിച്ച കമ്പനികളുമായി മാത്രമേ കുവൈത്ത് കമ്പനികൾ ബന്ധപ്പെടൂവെന്നും പറഞ്ഞു. അതേസമയം ആരോഗ്യമന്ത്രാലയം ഒപ്പുവച്ച നഴ്സിങ് കരാറുകൾ പരിശോധിക്കാൻ പാർലമെന്‍റ് സമിതി ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി.