കൊച്ചിയിൽ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് പിന്തുണയുമായി ദുബായ് കേന്ദ്രീകരിച്ചുള്ള വാട്സ് ആപ്പ് കൂട്ടായ്മ വോയ്സ് ഒാഫ് ഹ്യൂമാനിറ്റി. ദിലീപിന് മാനുഷിക പരിഗണന നൽകണമെന്നാണ് കൂട്ടായ്മയുടെ പ്രധാന ആവശ്യം. രാഷ്ട്രീയ–ബിസിനസ്–സിനിമാ പ്രവർത്തകർ ചേർന്ന ശത്രു സംഘം ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതിൻ്റെ ഭാഗമായാണ് നടൻ ഇന്നും ജയിലിൽ കിടക്കുന്നതെന്നും ഇതേക്കുറിച്ച് സിബിഎെയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കൂട്ടായ്മയുടെ പ്രവർത്തകർ വാര്‌ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഒരു എംഎൽഎയും നടന്മാരും സംവിധായകരുമടക്കമുള്ള സിനിമാ പ്രവർത്തകര്‍ ഒന്നിന് പിറകെ ഒന്നായി ദിലീപിനെ ജയിലിൽ സന്ദർശിച്ചത് ഇൗ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അതേസമയം, അദ്ദേഹം നിരപരാധിയാണെങ്കിൽ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. ഇതുസംബന്ധമായി ഇന്ത്യൻ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു വാർത്താ സമ്മേളനം നടത്താൻ മറ്റാരുടെയും പ്രേരണയില്ലെന്നും ദിലീപിനോടുള്ള ഇഷ്ടം മാത്രമാണ് ഇതിന് കാരണമെന്നും ജാക്കി റഹ്മാൻ, സാബു വർഗീസ്, ഷാനിദ്, എ.എച്ച്.റഫീഖ്, ഷാജഹാൻ എന്നിവർ പറഞ്ഞു.