ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ഇനി മുതൽ സർക്കാർ ഏജൻസികൾ വഴി മാത്രമായിരിക്കുമെന്ന് കേന്ദ്രസർക്കാർ. അതേസമയം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ ബാങ്ക് ഗാരണ്ടി നൽകണമെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ എടുത്തു കളഞ്ഞു.
കേരള സർക്കാർ നിയന്ത്രണത്തിലുള്ള നോർക്ക-റൂട്ട്സ്, ഒഡെപക്, തമിഴ്നാട് സർക്കാറിൻറെ ഓവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ്, ഉത്തർ പ്രദേശിലെ യുപി ഫിനാൻഷ്യൽ കോർപറേഷൻ , തെലങ്കാന സർക്കാരിൻറെ ടോംകോം, ആന്ധ്രപ്രദേശ് സർക്കാർ നിയന്ത്രിത ഓവർസീസ് മാൻപവർ കമ്പനി എന്നീ ഏജൻസികൾ വഴി മാത്രമായിരിക്കും ഇനി മുതൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ്. റിക്രൂട്ട്മെൻറ് സർക്കാർ ഏജൻസികൾ വഴിയാകുമ്പോൾ കൂടുതൽ സുതാര്യവും, ചെലവു കുറഞ്ഞതും ആയിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനു പുറമേ ഔദ്യോഗിക തലത്തിലുള്ള ഇടപെടലുകളുകളും കൂടുതൽ എളുപ്പത്തിലാക്കാനാകും. തൊഴിലിടങ്ങളിൽ വനിതകൾ പീഡിപ്പിക്കപ്പെടുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ 2014ൽ ബാങ്ക് ഗാരണ്ടി ഏർപ്പെടുത്തിയത്. 2500 ഡോളറായിരുന്നു ബാങ്ക് ഗാരണ്ടിയായി ഈടാക്കിയിരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിനാണ് ഈ തുക ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ മിക്ക ഗൾഫ് രാജ്യങ്ങളും ഇതിനോട് അനുകൂലമായ നിലപാടല്ല കൈക്കൊണ്ടത്.