ഓണക്കാലമായതോടെ തിരുവാതിര പഠിക്കാനുള്ള ഓട്ടത്തിലാണ് മലയാളി മങ്കമാർ. ഓണക്കാലത്ത് വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒട്ടേറെ തിരുവാതിര മൽസരങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ നടക്കുന്നത്.
പ്രവാസി മലയാളികൾക്ക് ഓണമെന്നാൽ അത് തിരുവാതിര കളിയുടെ കാലം കൂടിയാണ്. പൂക്കള മൽസരത്തിൻറെ അതേ വീറും വാശിയോടെയും തന്നെ ഓണക്കാലത്ത് തിരുവാതിര മൽസരങ്ങളും നടക്കാറുണ്ട്. ഏഴു പേരുള്ള ടീം മുതൽ നൂറു പേരുള്ള മെഗാ തിരുവാതിര വരെ ഗൾഫിൽ അരങ്ങേറും. അതുകൊണ്ട് തന്നെ തിരുവാതിര പഠിപ്പിക്കുന്നവർക്കും ഓണക്കാലത്ത് ഡിമാൻഡ് ഏറെയാണ്.
മൽസര വേദികളിൽ പരസ്പരം ഏറ്റുമുട്ടുന്ന ടീമുകളിൽ പലതും ഒരേ ഗുരുവിൻറെ ശിക്ഷണത്തിലെത്തിയതാകും എന്നതാണ് മറ്റൊരു കൌതുകം. ഇപ്പോൾ മലയാളികൾ മാത്രമല്ല, അന്യ സംസ്ഥാനക്കാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും എല്ലാം ഓണത്തിരുവാതിരയ്ക്ക് വേദിയിൽ കയറുന്നുണ്ട്.