ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തീർത്ഥാടകർ ഹജ് നിർവഹിക്കാൻ എത്തിയതോടെ മക്കയിലെ ഹറം പള്ളിയും പരിസരവും ജനത്തിരക്കാൽ വീർപ്പുമുട്ടുന്നു. തിരക്ക് പരിഗണിച്ച് വയോധികരും രോഗികളും താമസസ്ഥലങ്ങൾക്കു സമീപത്തെ പള്ളികളിൽ ആരാധന നിർവഹിക്കണമെന്ന് ഹജ് സേവകർ നിർദേശം നൽകിയിട്ടുണ്ട്. ഹജിന്റെ സുപ്രധാന കർമമായ അറഫാ സംഗമം വ്യാഴാഴ്ചയാണ്. തീര്ഥാടകരെല്ലാം ബുധനാഴ്ച മിനായിലേക്ക് ഒന്നിച്ചുപോകുമ്പോഴുണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് ചൊവ്വാഴ്ച രാത്രിതന്നെ ഭൂരിഭാഗം തീർത്ഥാടകരും മിനായിലേക്ക് തിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ് മിഷൻ ഓഫീസുകൾ ഇന്നും നാളെയുമായി മിനായിൽ സജീവമാകും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി വിവിധ രാജ്യങ്ങളിൽ നിന്ന് 1279 തീർത്ഥാടകർ കഴിഞ്ഞ ദിവസം മക്കയിൽ എത്തിച്ചേർന്നു.
മക്ക നഗരം, മക്കയിലെ ഹറം പള്ളി, മദീനയിലെ മസ്‌ജിദുന്നബവി, മദീന പട്ടണം, അറഫ, മിന, മുസ്‌ദലിഫ തീർത്ഥാടകരുടെ സഞ്ചാരപാതകൾ എന്നിവിടങ്ങളിലെല്ലാം വിപുലമായ സൗകര്യങ്ങളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. വനിതാ തീർത്ഥാടകർക്ക് സഹായവും മാർഗനിർദേശങ്ങളും നൽകുന്നതിന് 1200 വനിതകളെ മക്കയിലെ ഹറം പള്ളിയിൽ നിയോഗിച്ചിട്ടുണ്ട്. തീപ്പിടുത്തമുൾപ്പെടെയുള്ള അത്യാഹിതങ്ങളെ നേരിടാൻ പുണ്യ സ്ഥലങ്ങളിലെല്ലാം സിവിൽ ഡിഫൻസിന്റെ നിരവധി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.പുണ്യസ്ഥലങ്ങളിലെ മലമുകളിൽ കുടുങ്ങുന്നവരെയും മരുച്ചൂടിൽ തളർന്നു വീഴുന്നവരെയും അതിവേഗം ചികിത്സ ലഭ്യമാക്കാൻ മലകളിൽ താൽക്കാലിക റോപ്‌വേ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മസ്‌ജിദുൽ ഹറം പബ്ലിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തീർത്ഥാടകർക്കുള്ള മാർഗനിർദേശങ്ങളടങ്ങിയ വിവിധ ഭാഷകളിലുള്ള ബുക്‌ലെറ്റുകൾ ഹറമിലും പരിസരത്തും വിതരണം ചെയ്യുന്നുണ്ട്.
തിരക്കേറിയ സ്ഥലങ്ങളിൽ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന് സൗദി റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തിൽ 15 ഡോക്ടർമാർ അടങ്ങിയ 36 അംഗ മോട്ടോർ സൈക്കിൾ സംഘത്തെയും ഹറം പള്ളിയുടെ പരിസരങ്ങളിൽ നിയമിച്ചിട്ടുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിയതോടെ ഇരു ഹറമുകളിലും ആകാശ നിരീക്ഷണവും ശക്തമാക്കി. ഏറ്റവും തിരക്കേറിയ ജിദ്ദ-മക്ക അതിവേഗ പാതയും മക്ക-മദീന-ജിദ്ദ ഹൈവേയും ആകാശ നിരീക്ഷണത്തിലാണ്.