വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ട് സൗദിയിലെ നജ്‌റാൻ സെൻട്രൽ ജയിലിൽ കഴിയുന്നത് മലയാളികളടക്കം 54 ഇന്ത്യക്കാർ. ലഹരിമരുന്ന് കടത്ത്, കൊലപാതകം, മദ്യനിർമ്മാണം സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങളിലാണ് ഇന്ത്യക്കാർ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം ജിദ്ദ ഇന്ത്യൻ കോൺസുലർ സംഘം ജയിൽ സന്ദർശിച്ച് തടവുകാരായ ഇന്ത്യക്കാരുടെ വിവരങ്ങൾ അധികൃതരോട് ആരാഞ്ഞു .വൈസ് കോൺസുൽ ഷിഹാബുദ്ദീൻ ഖാൻ, ഉദ്യോഗസ്ഥനായ മുഹമ്മദ് ഫൈസൽ, കമ്യൂണിറ്റി വെൽഫയർ അംഗങ്ങളായ റഹ്മാൻ ഉപ്പള, രാജേന്ദ്രൻ, ജാഫർ ഇരിട്ടി, ഗഫൂർ മംഗലാപുരം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സെൻട്രൽ ജയിൽ മേധാവി നായിഫ് അലി അൽഖഹ്ത്താനിയുമായി കോൺസുലർ സംഘം കൂടിക്കാഴ്ച നടത്തി ഇന്ത്യൻ തടവുകാരുടെ ക്ഷേമത്തിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു . തുടർന്ന് കോൺസുലർ സംഘം തിരിച്ചയയ്ക്കൽ കേന്ദ്രവും , ലേബർ കോടതിയും സന്ദർശിച്ചു . ഇഖാമ, തൊഴിൽ നിയമലംഘകരായി തിരിച്ചയയ്ക്കൽ കേന്ദ്രത്തിൽ ഇന്ത്യക്കാർ ആരുമില്ലെന്ന് തിരിച്ചയയ്ക്കൽ കേന്ദ്രം മേധാവി പറഞ്ഞു.