റിയാദ് : "നിയമ ലംഘകരില്ലാത്ത രാജ്യം" ക്യാംപെയിനിന്റെ ഭാഗമായി സൗദി അറേബ്യയിൽ മാർച്ച് 29 മുതൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് വരെ ഉപയോഗപ്പെടുത്തിയത് ഇന്ത്യാക്കുൾപ്പടെ മൂന്നര ലക്ഷത്തോളം പേർ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ എണ്ണം കുറവാണ്. കാരണം ഇതിനു മുൻപുണ്ടായിരുന്ന പൊതുമാപ്പ് വേളകളിൽ അതു പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർ മുന്നോട്ടു വന്നിരുന്നു. എന്നിരുന്നാലും മലയാളികൾ ഉൾപ്പെടെ നിയമ ലംഘകരായി കഴിയുന്നവർ ഇനിയും നിരവധിയുണ്ട്.
ഇത്തരം പൊതുമാപ്പ് പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാവുമെന്നും അതല്ലെങ്കിൽ അവസാന ദിവസങ്ങളിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്നുമുള്ള ധാരണയിലാണ് ഇക്കൂട്ടർ കഴിയുന്നത്. അത്തരം ചിന്തകൾ മാറ്റിവെച്ച് പൊതുമാപ്പിന് അർഹരായവർ അത് എത്രയും വേഗം പ്രയോജനപ്പെടുത്താനുള്ള ശ്രമം നടത്തണം. ഈ ഗണത്തിൽപ്പെട്ടവർ കൂടുതലുള്ളത് ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഉൾഗ്രാമങ്ങളിലുമാണ്. നഗരങ്ങളിലെതുപോലുള്ള പരിശോധനകൾ ഉണ്ടാകില്ലെന്നതും ഈ പൊതുമാപ്പിന്റെ പ്രത്യേകതളെക്കുറിച്ചുള്ള അവബോധം ഇല്ലാത്തതുമാണ് ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അവരിലേക്ക് സന്ദേശം എത്തിക്കുകയും അവരെ അതിന് പ്രേരിപ്പിക്കുന്നതിനും സാമൂഹ്യ സംഘടനകളും നയതന്ത്രാലയങ്ങളും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഉംറ, ഹജ് വീസയിലെത്തി കാലാവധി അവസാനിച്ച് തിരികെ പോകാതെ രാജ്യത്ത് കുടുങ്ങിയവർ, അതിർത്തി നിയമംങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ, സന്ദർശക വീസയിലെത്തി സമയത്തിന് മടങ്ങാതെ വീസ അസാധുവായവർ, ഹുറൂബിൽ (ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നൽകിയവർ) കുടുങ്ങിയവർ , ഇഖാമ കാലാവധി കഴിഞ്ഞിട്ടും പുതുക്കാനാവാതെ രാജ്യത്ത് തങ്ങിയവർ തുടങ്ങിയവരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. മൂന്ന് മാസമായിരുന്നു പൊതുമാപ്പിന് അനുവദിച്ചിട്ടുളള കാലാവധി. അത് കഴിയാറാകുകയാണ്.
നിയമ ലംഘകരായി ഇനിയും രാജ്യത്ത് തങ്ങുന്നവരുണ്ടെങ്കിൽ അടുത്ത ദിവസം തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. പെരുന്നാൾ അവധി ആരംഭിക്കുന്നതോടെ പൊതുമാപ്പിന് അനുവദിച്ച സമയം അവസാനിക്കും. പൊതുമാപ്പ് അവസാനിക്കാൻ പത്ത് ദിവസത്തോളം മാത്രമേ ബാക്കിയുള്ളൂ. റമസാനിലെ അവധി ദിനങ്ങൾ വരുന്നതോടെ പൊതുമാപ്പ് കാലാവധിയുടെ ദിവസങ്ങൾ ഇനിയും കുറയും. സർക്കാർ ഓഫീസുകൾ ഈദ് അവധിക്കായി അടക്കുകയാണ്. അതിനിടക്ക് വരുന്ന വെള്ളി, ശനി ഒഴിവുകൾ വേറെയും. അതായത് ഇനി മൂന്നോ നാലോ പ്രവൃത്തിദിവസങ്ങൾ മാത്രമേ പൊതുമാപ്പ് സേവനത്തിന് ഉപയോഗിക്കാനായി ഉണ്ടാകൂ. എല്ലാം അവസാനത്തേക്ക് വെക്കുന്ന ശീലം ഇവിടെയും ആവർത്തിക്കുകയാണ്. പൊതുമാപ്പിന്റെ തുടക്കത്തിൽ തിരിച്ചയയ്ക്കൽ കേന്ദ്രങ്ങളിൽ തിരക്ക് കുറവായിരുന്നു.
ഇപ്പോൾ തിരക്ക് നിയന്ത്രണാതീതമാണ്. പൊതുമാപ്പ് നടപടികൾ വേഗത്തിലാക്കാൻ റമസാൻ ആയിരുന്നിട്ടു കൂടി ജവാസാത്തും സർവസജ്ജരാണ്. നടപടികൾ വേഗത്തിലാക്കുന്നതിന് ജവാസാത്ത് ഓഫീസുകൾക്കു പുറമെ വിവിധ രാജ്യങ്ങളിലെ നയതന്ത്രാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ഓഫീസുകളും മൊബൈൽ യൂണിറ്റുകളുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണിപ്പോൾ സബ് ഗവർണറേറ്റുകളിലും പൊതുമാപ്പ് കേന്ദ്രങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റ് സജ്ജീകരിച്ചിട്ടുള്ളത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് മറ്റു പ്രവിശ്യകളിലേക്ക് പോകേണ്ടി വരുന്നത് ഒഴിവാക്കുന്നതിനും നടപടികൾ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് എല്ലാ പ്രവിശ്യകളിലേയും സബ് ഗവർണറേറ്റുകളിലും ജവാസാത്ത് ഓഫീസുകൾ തുറന്നിട്ടുള്ളത്. രാവിലെയും വൈകീട്ടുമായി രണ്ടു ഷിഫ്റ്റുകളിലായാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ ആവർത്തിച്ച് പ്രസ്താവിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ ലഭിച്ചിരിക്കുന്ന സുവർണാവസരം പാഴാക്കാതിരിക്കാനുള്ള ശ്രമമാവണം ഇനിയുണ്ടാവേണ്ടത്.
പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ ശക്തമായപൊലീസ് പരിശോധന ഉണ്ടാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. അനധികൃതമായി ഇനിയും രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തിയാൽ പിഴയും, തടവ് ശിക്ഷയും അനുഭവിച്ചതിന് ശേഷം തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാകും തിരിച്ചയക്കുക.സൗദി അറേബ്യയിൽ നിയമലംഘകരായി ഇന്ത്യക്കാർ ഉണ്ടെങ്കിൽ എംബസിയെ സമീപിക്കണമെന്നും ഇനിയും അവസാന സമയത്തേക്കായി കാത്ത് നിൽക്കാതെ ഉടൻ അപേക്ഷിച്ച് ഔട്ട് പാസ് നേടി രാജ്യം വിടണമെന്നും എംബസി അധികൃതർ ആവർത്തിച്ചു.സൗദിയിലെ പ്രവാസികൾക്കിടയിൽ എന്നും മാതൃകയായിട്ടുള്ള ഇന്ത്യക്കാർ, പ്ര്യേകിച്ച് മലയാളികൾ ഇക്കാര്യത്തിലും മാതൃകയായി നിയമ ലംഘകരില്ലാത്ത രാജ്യമെന്ന സൗദിയുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ പങ്കാളികളാവണം.