കുവൈത്തില്‍ ഭിക്ഷാടനത്തിന് പിടിയിലാകുന്നവരുടെ കുടുംബത്തെ മുഴുവൻ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. ഇവരെ സ്പോണ്‍സര്‍ ചെയ്ത കമ്പനിക്കെതിരെയും നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. വിശുദ്ധമാസത്തിൻറെ പവിത്രത ഹനിക്കുംവിധം ഭിക്ഷാടനത്തിന് ഇറങ്ങുന്നവരുടെ എണ്ണം വർധിക്കുന്ന പ്രവണത കണക്കിലെടുത്താണ് നടപടി. പിടിയിലാകുന്നവരുടെ മാതാപിതാക്കൾ, കുട്ടികൾ എന്നിവരെയെല്ലാം നാടുകടത്തും. ഏതങ്കിലും കമ്പനിയുടെ സ്പോൺസർഷിപ്പിൽ കുവൈത്തിൽ കഴിയുന്നവരാണ് ഭിക്ഷാടനത്തിന് പിടിയിലാകുന്നതെങ്കിൽ പ്രസ്‌തുത കമ്പനിക്കെർതിരെയും നിയമ നടപടി ഉണ്ടാകും. ലേബർ വകുപ്പുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും. സന്ദർശക വീസയിലുള്ളവരാണ് പിടിക്കപ്പെടുന്നതെങ്കിൽ സ്പോൺസർക്കെതിരെ നടപടി സ്വീകരിക്കും. ഭിക്ഷാടകരെ പിടികൂടുന്നതിനായി വനിതാ പൊലീസിനെയും സിവിൽ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
വാണിജ്യ സ്ഥാപനങ്ങൾ, പള്ളി പരിസരങ്ങൾ തുടങ്ങി ഭിക്ഷാടകരുടെ സാന്നിധ്യം കാണപ്പെടാറുള്ള സ്ഥലങ്ങളെല്ലാം സുരക്ഷാവിഭാഗത്തിന്‍റെ നിരീക്ഷണം ശക്തിപ്പെടുത്തും. ഭിക്ഷാടനം സംബന്ധിച്ച വിവരം നൽകാൻ സ്വദേശികളോടും വിദേശികളോടും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുമുണ്ട്.