റമസാനിൽ മത്സ്യത്തിനും മാംസത്തിനും വില വർധിപ്പിക്കരുതെന്ന് ദുബായ് സാമ്പത്തിക വകുപ്പ് വ്യാപാരികൾക്ക് നിർദേശം നൽകി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
റമസാനില്‍ അവശ്യവസ്തുക്കളുടെ വില നിലവാരം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ദെയ്റ മത്സ്യ, മാംസ വിപണിയിലെ വ്യാപാരികളുമായി സാമ്പത്തിക വകുപ്പ് ചര്‍ച്ച നടത്തി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യാപാരികളെ ബോധ്യപ്പെടുത്തി. വില വിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ദുബായ് സാമ്പത്തിക വകുപ്പ് അനുശാസിക്കുന്ന നിബന്ധനകൾ കച്ചവടക്കാർ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി പരിശോധനയും വ്യാപകമാക്കും. മത്സ്യ, മാംസ വില വിവരം അറബിക്കിലും മറ്റേതെങ്കിലും വിദേശ ഭാഷയിലും പ്രദർശിപ്പിക്കണം. റമസാനിൽ അനധികൃത വില വർധന തടയാനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം സുതാര്യമാക്കുന്നതിന് ഇത്തരം ഇടപെടലുകൾ ഗുണം ചെയ്യുമെന്ന് സാമ്പത്തിക വകുപ്പ് വ്യക്തമാക്കി. നിയമം ലംഘിച്ച് വില വര്‍ധിപ്പിക്കുന്നത് കണ്ടെത്തിയാല്‍ 600 54 5555 എന്ന നമ്പറില്‍ പരാതിപ്പെടണമെന്നും അഭ്യര്‍ഥിച്ചു.