ഷാർജ : ഹംരിയ തുറമുഖത്ത് പെട്രോളിയം ഉത്പന്നങ്ങൾ കയറ്റിയ ചെറു കപ്പലിന് തീ പിടിച്ച് ജീവനക്കാരനായ ഇന്ത്യക്കാരൻ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇന്ന്(ശനി) പുർച്ചെ അഞ്ചരയോടെയായിരുന്നു അഗ്നിബാധ.
തീ പിടിത്തമുണ്ടായ ഉടൻ വൻ സ്ഫോടനമുണ്ടാവുകയും കപ്പൽ രണ്ടായി പിളരുകയും ചെയ്തു. കൂടാതെ, പരിസരത്തെ ചില വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വിദേശ രാജ്യത്തേയ്ക്ക് പോകാനൊരുങ്ങിയ ചെറു ചരക്കു കപ്പലായിരുന്നു കത്തിയമർന്നതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖമിസ് അൽ നഖ്ബി പറഞ്ഞു.
ഡീസലായിരുന്നു പ്രധാനമായും കപ്പലിലുണ്ടായിരുന്നത്. സംഭവ സമയം ക്യാപ്റ്റനും മറ്റു ജീവനക്കാരുമടക്കം 21 പേർ അകത്തുണ്ടായിരുന്നു. ഇവരിൽ 16 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കുകയും ഇന്ധനം കടലിലേയ്ക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിലാണ് 22 കാരൻ്റെ മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റ നാല് ഇന്ത്യക്കാരെ അജ്മാനിലെയും ഉമ്മുൽഖുവൈനിലെയും ഖലീഫ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇവരിൽ രണ്ട് പേർക്ക് 40 മുതൽ 60 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നും എന്നാൽ ഇവരുടെ നില ഗുരുതരമല്ലെന്നും അജ്മാൻ ഖലീഫ ആശുപത്രി അടിയന്തര വിഭാഗം ഡയറക്ടർ ഡോ.അഹമ്മദ് അബു സദാ പറഞ്ഞു. ഒരാൾക്ക് മുഖത്താണ് പൊള്ളലേറ്റത്. പരുക്കേറ്റ മറ്റൊരാളെ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം ഷാർജ കുവൈത്തി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരിച്ച ഇന്ത്യക്കാരനെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും കൂടുതൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.