മുപ്പത്തിരണ്ടായിരത്തോളം അനധികൃത താമസക്കാർ പൊതുമാപ്പിൻറെ ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി സൌദി ആഭ്യന്തരമന്ത്രാലയം. പൊതുമാപ്പ് കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘകരില്ലാത്ത രാജ്യം പദ്ധതിയുടെ ഭാഗമായി മാർച്ച് 29നാണ് സൌദി അറേബ്യ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഏകദേശം പത്തു ലക്ഷത്തോളം വിദേശികൾ സൌദിയിൽ നിയമവിരുദ്ധമായി കഴിയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ പരിശോധനകളിൽ ഒരു ലക്ഷത്തോളം നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തരവകുപ്പ് അറിയിച്ചു. പൊതുമാപ്പിൻറെ ആനുകൂല്യം പ്രയോജനപ്പെടുത്തി തിരികെ പോകുന്നവർക്ക് വീണ്ടും സൌദിയിലേക്ക് വരുന്നതിൻ് തടസമുണ്ടാകില്ല. അതേസമയം പൊതുമാപ്പ് കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടികളുണ്ടാകും.
നിയമപരമായ എല്ലാ പിഴകളും ഈടാക്കിയ ശേഷം ഇവരെ കരിന്പട്ടികയിൽ പെടുത്തി നാടുകടത്തും. ഇതുവരെ ഏകദേശം ഇരുപതിനായിരത്തോളം ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് ഇന്ത്യൻ എംബസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.