ഫുജൈറ: കൊടിയ ചൂടിന് താത്കാലികാശ്വാസമായി ഫുജൈറയിലും ഖോർഫക്കാനിലും ഇന്ന്(ശനി) ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്തു. ആലിപ്പഴ വർഷവുമുണ്ടായിരുന്നു. റോഡുകളിലും റൗണ്ടെബൗട്ടുകളിലും മഴ വെള്ളം തളംകെട്ടിനിന്നതിനാൽ പലയിടത്തും ഗതാഗതം മന്ദഗതിയിലായി. ചിലയിടങ്ങളിൽ പൊലീസ് ഗതാഗതം വഴി തിരിച്ചുവിട്ടു. എവിടെയും നാശനഷ്ടം റിപ്പോർട് ചെയ്തിട്ടില്ല.
ഉച്ചയ്ക്ക് മൂന്നിനായിരുന്നു നേരിയ ഇടിമിന്നലോടെ മഴ ആരംഭിച്ചത്. ചിലയിടങ്ങളിലും അതി ശക്തമായി മഴ പെയ്തു. പൊടുന്നനെയുണ്ടായ മഴ പുറംജോലികളിലേർപ്പെട്ടവരെയും കാൽനട യാത്രക്കാരെയും കുഴക്കി. എങ്കിലും, കൊടിയ വേനൽചൂട് അനുഭവപ്പെട്ടിരുന്ന സമയത്ത് ലഭിച്ച മഴ ജനങ്ങൾക്ക് ആശ്വാസം ചൊരിഞ്ഞു. ഫുജൈറ തീരത്തു രാവിലെ തൊട്ടേ ആകാശം മേഘാവൃതമായിരുന്നു. ഫുജൈറയിലും പരിസര പ്രദേശങ്ങളിലും അന്തരീക്ഷ താപനില 33 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അതേ സമയം, അബുദാബി, ദുബായ് എന്നിവിടങ്ങളിലും 34 ഡിഗ്രി സെൽഷ്യസായിരുന്നു. ഒന്നര മണിക്കൂറിലേറെ ശക്തമായി പെയ്ത ശേഷം വൈകിട്ട് അഞ്ചോടെ മഴ നിലച്ചു.
റാസൽഖൈമ, ഫുജൈറ, ദുബായ്, അബുദാബി, അൽ എെൻ എന്നിവിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. നാളെ(ഞായർ)യും രാജ്യത്ത് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത കൽപിക്കപ്പെടുന്നുണ്ട്. വ്യാഴാഴ്ച ഖോർഫക്കാനിലും ഫുജൈറയിലും നേരിയ മഴ ലഭിച്ചിരുന്നു.