ദുബായ്. വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ പിഴ 800 ദിർഹമെന്നു അധികൃതർ. പരിഷ്കരിച്ച ഫെഡറൽ ട്രാഫിക് നിയമത്തിലാണു നിയമലംഘകർക്ക് കനത്ത ശിക്ഷയുള്ളത്. വാഹനമോടിക്കുമ്പോൾ തിന്നുകയോ കുടിക്കുകയോ ചെയുന്നത് ശ്രദ്ധ തെറ്റിക്കുമെന്നു ദുബായ് പൊലീസ് ഉപമേധാവിയും ഫെഡറൽ ട്രാഫിക് കൗൺസിൽ തലവനുമായ മേജർ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു.
വളയം പിടിച്ചുകൊണ്ട് മൊബെൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള സമാന ശിക്ഷ തന്നെയാണു തിന്നോ കുടിച്ചോ വാഹനം ഒടിക്കുന്നവർക്കും നിശ്ചയിച്ചത്. മുഖം മിനുക്കുക, അറബിക് തട്ടം ( ഗത്ര) ശരിയാക്കുക തുടങ്ങി റോഡിൽ പൂർണ്ണശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത എല്ലാ ട്രാഫിക് കേസുകൾക്കും 800 ദിർഹം പിഴ ഒടുക്കേണ്ടിവരും. ഇതിനു പുറമേ നിയമം പാലിക്കാത്ത ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസിൽ 4 ബ്ലാക്മാർക്കും പതിക്കുമെന്ന് മേജർ അൽസഫീൻ അറിയിച്ചു.
ട്രാഫിക് സിഗ്നലുകളിൽ പച്ചവെളിച്ചം തെളിയുന്നത് വരേയുള്ള കാത്തുനിൽപ്പിൽ തിന്നുന്നതിനും കുടിക്കുന്നതിനും നിയമം അനുവദിക്കുന്നുണ്ട്. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിനിർത്തിയും ഭക്ഷണം കഴിക്കാമെന്നും പുതിയ ട്രാഫിക് നിയമം വിശദീകരിച്ചു സഫീൻ സൂചിപ്പിച്ചു.
എല്ലാവ്വർക്കും സീറ്റ്ബെൽറ്റ്
ജൂലായ് 15 മുതൽ വാഹനത്തിലുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചായിരിക്കണം യാത്രചെയെണ്ടത്. വാഹനത്തിലെ സഹസഞ്ചാരികൾ ബെൽറ്റ് ബന്ധിച്ചിട്ടില്ലെങ്കിൽ ഡ്രൈവർക്ക് ആയിരിക്കും പിഴ ചുമത്തുക. വാഹനത്തിലെ യാത്രക്കാർക്ക് അനുസരിച്ചാണു ബെൽറ്റ് ക്രമീകരിക്കുക. ഒരാൾ ബെൽറ്റ് ധരിക്കാതെ യത്രചെയ്താൽ പരിധിയിലധികം യാത്രക്കരെ കയറ്റിയ കേസിലായിരിക്കും ഡ്രൈവർക്കെതിരെ നടപടിയെന്നും മേജർ സഫീൻ വെളിപ്പെടുത്തി.
വാഹനാപകടങ്ങൾ കുറച്ച് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണു നിയമങ്ങൽ കർശനമാക്കുന്നതെന്നും ഫെഡറൽ ട്രാഫിക് കൗൺസിൽ മേധാവി വ്യക്തമാക്കി.