റിയാദ് : സൗദിയിലെ പ്രധാന റോഡുകളിലെല്ലാം സാഹിർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം റോഡപകടങ്ങളിൽ 37 ശതമാനത്തിന്റെ കുറവ് വന്നതായി കിങ് അബ്ദുല്ല രാജ്യാന്തര മെഡിക്കൽ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന പരുക്കുകളിൽ 20 ശതമാനവും മരണ നിരക്കിൽ 37.8 ശതമാനവും കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
സാഹിർ നിരീക്ഷണ ക്യാമറകളടക്കമുള്ള ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതാണ് അപകടങ്ങൾ കുറയാനിടയാക്കിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ സുലൈമാൻ അൽ ഗന്നാം പറഞ്ഞു.ഗതാഗത സുരക്ഷക്ക് വേണ്ടി ഒരുക്കുന്ന സംവിധാനങ്ങളുടെയും നിയമങ്ങളുടെയും കാര്യക്ഷമത വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു പഠനം നടത്തിയത്. ശരാശരി 17 പേർ സൗദിയിൽ ദിനംപ്രതി വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. കിങ് ഫഹദ് ആശുപത്രി,കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി തുടങ്ങിയ വിവിധ ആശുപത്രികളിൽ റോഡപകടം മൂലം പ്രവേശിപ്പിക്കപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.