കുവൈത്തില്‍ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിനുള്ള പുതിയ കമ്പനി സെപ്‌റ്റംബറിൽ പ്രവർത്തനം തുടങ്ങും. ഇതോടെ ഗാർഹിക തൊഴിലാളിയെ ലഭിക്കുന്നതിനുള്ള ചെലവ് 400 ദിനാറായി കുറയുമെന്നതാണ് പ്രധാന നേട്ടം. കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെയും സ്വദേശികള്‍ നടത്തുന്ന റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെയും സംയുക്ത ഉടമസ്ഥതയിലായിരിക്കും പുതിയ കമ്പനി. മിതമായ നിരക്കില്‍ വിദേശത്തുനിന്ന് ഗാര്‍ഹിക തൊഴിലാളികളെ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ ഗാര്‍ഹിക തൊഴിലാളി നിയമനത്തിന് സ്വകാര്യ ഏജന്‍സികള്‍ ഭീമമായ തുകയാണ് ഈടാക്കുന്നത്. ഇത്തരം ഏജന്‍സികള്‍ വഴി മനുഷ്യക്കടത്ത് നടക്കുന്നതായും പരാതിയുണ്ടായിരുന്നു.
പുതിയ കമ്പനി രൂപീകരിക്കുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ആരോഗ്യ പരിശോധനയും പൊലീസ് സ്ക്രീനിങും പൂർത്തിയാക്കിയ ശേഷമേ ഗാർഹിക തൊഴിലാളിയെ തൊഴിലുടമയ്ക്ക് കൈമാറൂ. ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിനുള്ള ചെലവ് 400 ദിനാറിൽ ഒതുങ്ങുമെന്നാണ് കണക്കാക്കുന്നത്. പത്തു ശതമാനത്തിൽ കൂടുതൽ ലാഭം ഈടാക്കരുതെന്നും വ്യവസ്ഥയുണ്ട്. ഇന്ത്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല പുതിയ കമ്പനിക്കായിരിക്കും.