അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനവേളയിൽ മൂന്ന് പ്രധാന ഉച്ചകോടികൾക്ക് റിയാദ് വേദിയാകും. ഭരണാധികാരി സൽമാൻ രാജാവും ട്രംപും തമ്മിൽ ഉഭയകക്ഷി ചർച്ച നടക്കും . ഗൾഫ്-അറബ് രാഷ്ട്രത്തലവന്മാരും അമേരിക്കൻ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘവും തന്ത്രപ്രധാന വിഷയങ്ങളിൽ ചർച്ച നടത്തും. അതിന് ശേഷം അമേരിക്കൻ ഇസ്‌ലാമിക് ഉച്ചകോടിക്കും റിയാദ് വേദിയാകും.
വിവിധ മേഖലകളിൽ ശക്തമായ നയതന്ത്രബന്ധം നിലനിൽക്കുന്ന ഇരുരാജ്യങ്ങളും പരസ്പര സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് സൗദി അമേരിക്ക ഉച്ചകോടി ചർച്ച ചെയ്യും. ജി.സി.സി രാജ്യത്തലവന്മാരും അമേരിക്കൻ പ്രസിഡന്റും തമ്മിൽ നടക്കുന്ന രണ്ടാമത് ഉച്ചകോടിയിൽ മേഖലയിൽ അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അടക്കം അനാവശ്യമായി ഇടപെടലുകൾ നടത്തിയ ഇറാൻ ഉയർത്തുന്ന ഭീഷണി, തീവ്രവാദ ഗ്രൂപ്പുകൾക്കും ഭീകരസംഘങ്ങൾക്കും എതിരായ പോരാട്ടം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും.
ഇസ്‌ലാമിക്-അമേരിക്കൻ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിന് സൗദി അറേബ്യ ഇസ്‌ലാമിക് രാഷ്ട്രത്തലവന്മാരെ റിയാദിലേക്ക് ക്ഷണിക്കാൻ തുടങ്ങി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫ് തുടങ്ങി ഇസ്‌ലാമിക സഖ്യസേനയിൽ അംഗങ്ങളായ 41 രാഷ്ട്രനേതാക്കൾക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ടാകും. അമേരിക്ക ഒരിക്കലും ഇസ്‌ലാമിന് എതിരല്ല എന്ന സന്ദേശം പകരുന്നതിനായിരിക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമം. 23 നാണ് ഡോണൾഡ് ട്രംപ് സൗദിയിലെത്തുന്നത്.