മുസ്ലിം ലീഗിൽ നിന്ന് സ്വബോധമുള്ളവരാരും ബിജെപിയിൽ പോകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. വനിതാ ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഖമറുന്നിസ അൻവർ ബിജെപിക്ക് സംഭാവന നൽകിയത് തെറ്റായിരുന്നു. ഇതേ തുടർന്ന് പാർട്ടി അവർക്ക് ജാഗ്രതാ നിർദേശം നൽകി. എന്നാൽ പിന്നീട് അവർ തൻ്റെ തെറ്റ് ന്യായീകരിച്ചതിനാലാണ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. മുസ്ലിം ലീഗിൽ മാത്രമല്ല, കേരളത്തിൽ മറ്റൊരു പാർട്ടിയിലും വനിതകൾക്ക് വലിയ സ്ഥാനമില്ല. അമ്മയുടെ പേരിലറിയപ്പെടുന്ന തമിഴ് നാട്ടിലെ പാർട്ടിയിൽ പോലും ഇതേ അവസ്ഥയാണെന്ന് ഫിറോസ് പറഞ്ഞു. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഗ് പൂരിൽ മുസ്ലിംലീഗ് പിന്തുണയോടെ ബിജെപി വിജയിച്ചതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. യഥാർഥത്തിൽ മുസ്ലിം ലീഗിലെയല്ല, മറ്റേതോ പാർട്ടിയിലെ രണ്ട് അംഗങ്ങളാണ് അവിടെ ബിജെപിയെ പിന്തുണച്ചത്. നിർഭാഗ്യവശാൽ അത് മുസ്ലിം ലീഗുകാരാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ബിജെപി ഫാസിസ്റ്റ് പാർട്ടിയാണെന്ന നിലപാടിൽ മുസ്ലിം ലീഗിന് യാതൊരു മാറ്റവുമില്ല. ഇ.അഹമ്മദ് എംപിയെ മരണക്കിടക്കിയിലും പിന്നീടു മൃതദേഹത്തെയും അപമാനിച്ചവരാണവർ. മുസ്ലിംകൾക്ക് എതിരായി പ്രവർത്തിക്കുന്ന ബിജെപിയെ മുസ്ലിം ലീഗ് പിന്തുണക്കുന്നു എന്ന് പറയുന്നത് തന്നെ അബദ്ധമാണ്.
സംസ്ഥാന സർക്കാർ വൻ പരാജയമാണ്. ഇത്രയും ജനദ്രോഹകരമായ നടപടികൾ തുടരുന്ന സർക്കാർ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. എല്ലാ ദിവസവും സർക്കാരിനെതിരെ സമരം നടത്തേണ്ട അവസ്ഥയിലാണ് പ്രതിപക്ഷം. ഇ.എം.എസ് ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെങ്കില്‍ പിണറായി വിജയൻ അവസാനത്തേതായിരിക്കും. ദുർവാശിയും ദുരഭിമാനവും വച്ചുപുലർത്തുന്ന മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് ഇപ്പോഴും പെരുമാറുന്നത്. മുസ്ലിംലീഗുകാർക്കെതിരെയുള്ള ആക്രമണത്തെ കണ്ടില്ലെന്ന് നടിക്കുന്ന അദ്ദേഹം പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു. പൊലീസ് സംരക്ഷണം ലഭിക്കാത്തവർക്ക് യൂത്ത് ലീഗ സംരക്ഷണം നൽകും. സെൻകുമാർ കേസിൽ സുപ്രീം കോടതി വിധിച്ച 25,000 രൂപ പിഴ പിണറായി സ്വന്തം കീശയിൽ നിന്നെടുത്തുകൊടുക്കണമെന്നും ഫിറോസ് പറഞ്ഞു. മന്ത്രിയെന്ന നിലയിൽ കെ.ടി.ജലീലിന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. നന്നായി പ്രവർത്തിക്കാൻ പിണറായി ആരെയും അനുവദിക്കില്ല. മന്ത്രിസ്ഥാനം നൽകിയതിന് നന്ദിയായി പിണറായിയുടെ വിനീതവിധേയനായി നിൽക്കുകയാണ് ജലീൽ. കാട്ടുകള്ളൻ എന്നൊക്കെ വിളിച്ച ശേഷം കെ.എം.മാണിയെ ഏറ്റെടുത്തിരിക്കുകയാണ് സിപിഎം. അന്നു പറഞ്ഞതൊക്കെ വിഴുങ്ങേണ്ട ഗതികേടിലാണവർ. കേരളാ കോൺഗ്രസ്–കോൺഗ്രസ് പ്രശ്നം എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ് മുസ്ലിം ലീഗിൻ്റെ ആഗ്രഹം.
കരിപ്പൂർ വിമാനത്താവളം, വിമാന ടിക്കറ്റ് നിരക്ക് അടക്കമുള്ള പ്രവാസി പ്രശ്നങ്ങളിൽ യൂത്ത് ലീഗ് സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും ഡൽഹിയിൽ നടത്തിയ പാർലമെൻ്റ് മാർച്ചിനെ തുടർന്ന് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒാഗസ്റ്റ് 15ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന രക്തദാന ക്യാംപുകൾ യൂത്ത് ലീഗ് സംഘടിപ്പിക്കും. കൂടാതെ, വർഗീയതെയ്ക്കെതിരെയും ജലസംരക്ഷണ ക്യാംപെയിനും നടത്തുന്നു.