ആഗതമാകുന്ന പുണ്യമാസം റമസാനെ സ്വീകരിക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങി. അബുദാബിയിലേക്കുള്ള പ്രധാന പാതയോരങ്ങളെല്ലാം അലങ്കാര വിളക്കുകളില്‍ അണിയിച്ചു ഒരുക്കുകയാണ് നഗരസഭ.
അനുഗൃഹീത മാസത്തിന്റെ ആത്മാവ് തുടിക്കുന്ന വചനങ്ങള്‍ ആലേഖനം ചെയ്ത സ്തൂപങ്ങളും ശില്പങ്ങളും പാതയോരങ്ങളില്‍ വര്‍ണ ശോഭ പരത്തുന്നുണ്ട്. നിരത്തുകളും പാലങ്ങളും പലനിറങ്ങളില്‍ തിളങ്ങുമ്പോള്‍ പുണ്യമാസത്തിന്റെ നിലാവിലാവുകയാണ് നഗരം. റമസാന്‍ ചന്ദ്രിക മാനത്ത് തെളിയുന്നതിനു മുന്‍പ് തന്നെ തലസ്ഥാന എമി റേറ്റിലെ പാതയോരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ചന്ദ്രക്കല തൂവെളിച്ചം വിതറുന്നുണ്ട്.
വ്രതവിശുദ്ധി തുളുമ്പുന്ന പള്ളി മിനാരങ്ങളുടെ മുകളില്‍ താരകങ്ങള്‍ പ്രഭചൊരിയുന്ന ചിത്രം തോരണങ്ങള്‍ പോലെ പലയിടങ്ങളിലും പ്രകാശിക്കുകയാണ്. പുണ്യ റമദാന്‍, നന്മയുടെ മാസം തുടങ്ങിയ വാചകങ്ങള്‍ രാത്രിയില്‍ നിരത്തുകളില്‍ വര്‍ണ പ്രഭ പരത്തുന്നുണ്ട്. പടിവാതില്‍ക്കലെത്തിയ റമസാന്‍ മാസത്തില്‍ വിളക്കുകാലുകള്‍ക്കും പുതിയ തിളക്കം കിട്ടി. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സന്നിവേശിപ്പിക്കുന്ന അലങ്കാര ജോലികള്‍ക്കാണ്നഗരസഭ നേതൃത്വം നല്‍കുന്നത്. ഇൗ മാസം അവാസന വാരത്തിലാണ് റമസാൻ.