യുഎഇയുടെ സാംസ്കാരിക പെരുമയും ചരിത്രവും മികവും രാജ്യാന്തര തലത്തിൽ എത്തിക്കാനും പുതുതലമുറയിൽ ഉറപ്പിക്കാനുമായി സോഫ്റ്റ് പവർ കൗൺസിൽ സ്ഥാപിച്ചു. സമഗ്ര ആസൂത്രണം ലക്ഷ്യമിട്ടുള്ള സോഫ്റ്റ് പവർ കൗൺസിൽ മന്ത്രിസഭയ്ക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യും.
രാജ്യത്തിന്‍റെ ചരിത്രവും സംസ്കാരവും പ്രചരിപ്പിക്കാനായി പുതിയ നയപരിപാടികൾക്ക് മുന്‍തൂക്കം നല്‍കുന്ന സംയോജിത ദേശീയ ആസൂത്രണം സോഫ്റ്റ് പവര്‍ കൗൺസിൽ തയ്യാറാക്കും. ശാസ്ത്രം, സംസ്കാരം, സാങ്കേതികം, ജീവകാരുണ്യം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ കൗൺസിൽ വേണ്ട നിർദ്ദേശങ്ങളും നൽകും. രാജ്യത്തിന്‍റെ മഹിമ, സൽകീർത്തി എന്നിവയെ ബാധിക്കുന്ന എല്ലാ നിയമങ്ങളും കൌണ്‍സിലും മന്ത്രിസഭയും വിശകലനം ചെയ്യും.
യുഎഇയുടെ കീർത്തി ഉറപ്പിക്കാനായി കൌണ്‍സില്‍ വികസിപ്പിക്കുകയാണെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. യുഎഇയ്ക്ക് സൈനിക, സാമ്പത്തിക ശക്തിയുണ്ട്. സാമ്പത്തികം, വിനോദ സഞ്ചാരം, നിക്ഷേപം തുടങ്ങിയ മേഖലകൾ ഉൾപ്പെടെ എല്ലാ രംഗത്തും ബന്ധങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. കാബിനറ്റ് കാര്യം, ഭാവി പദ്ധതി മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവിയാണ് യുഎഇ സോഫ്റ്റ് പവർ കൗൺസിൽ ചെയർമാൻ.