കുവൈത്തില്‍ വിമാനത്താവള വികസനത്തിന് നാലിന പദ്ധതികളുമായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. യാത്രക്കാരുടെയും വ്യോമയാന മേഖലയുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്‌തിട്ടുള്ളത്.
മൂന്നാമത് റൺവേ നിർമാണം, അടിസ്ഥാന സൌകര്യ വികസനം, എയർ ട്രാഫിക് കൺട്രോൾ ടവർ നിർമാണം, നിലവിലുള്ള ഈസ്റ്റ് റൺവേ വികസനം എന്നിവയാണ് പ്രധാന പദ്ധതികൾ. 1498 ലക്ഷം ദിനാറാണ് ചെലവ് കണക്കാക്കുന്നത്. എയർബസ്-380 ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ പാകത്തിലുള്ളതാകും പുതിയ റൺവേ. നിലവിലുള്ള റൺവേയിലെ തിരക്ക് കുറക്കുന്നതിനൊപ്പം സമഗ്ര വികസനവും ലക്ഷ്യമിടുന്നു. ഇതോടനുബന്ധിച്ച് 2450 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൌകര്യമൊരുക്കും. ഡിജിസിഎ ആസ്ഥാനത്തിന് പുതിയ മന്ദിരം, രണ്ട് ഫയർസ്റ്റേഷനുകൾ, കാർഗോ സിറ്റി, ടെർമിനൽ-രണ്ട്, അമീറിന്‍റെ വിമാനത്തിന് പുതിയ പാർക്കിങ് സൌകര്യം എന്നിവയും നടപ്പാക്കും.
ആധുനിക രീതിയിലുള്ള റഡാർ സംവിധാനത്തോടുകൂടി 70 മീറ്റർ ഉയരത്തിലാകും എയർ ട്രാഫിക് കൺട്രോൾ റൂം സ്ഥാപിക്കുക. തുറന്ന ആകാശ നയത്തിന്‍റെ ഭാഗമായി കൂടുതൽ വിമാനക്കമ്പനികളെ കുവൈത്തിലേക്ക് ആകർഷിക്കും. അതനുസരിച്ച് യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.