ഇന്ത്യയിലേക്കുള്ള സീറ്റ് ക്വാട്ട വർധിപ്പിക്കണമെന്നുള്ള ഖത്തർ എയർവെയ്സിൻറെ അപേക്ഷ കേന്ദ്രസർക്കാരിൻറെ പരിഗണനയിൽ. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.
ആഴ്ചയിൽ 24,292 യാത്രക്കാരെ ഇന്ത്യയിൽ എത്തിക്കാനാണു നിലവിൽ ഖത്തർ എയർവേ്യസിന് അനുമതിയുള്ളത്. ഇത് 66,374 ആയി വർധിപ്പിക്കണമെന്നാണു ഖത്തർ എയർവേയ്സിന്റെ ആവശ്യം. സീറ്റ് ക്വാട്ട വർധിപ്പിച്ചാൽ ക്വാട്ട വർധിപ്പിച്ചാൽ ഏഴു പുതിയ കേന്ദ്രങ്ങളിൽ നിന്നു സർവീസ് ആരംഭിക്കാൻ സാധിക്കും. ഇതിനു പുറമേ നിലവിലെ 14 റൂട്ടുകളിൽ സർവീസ് വർധിപ്പിക്കാനും കഴിയും. ഗൾഫ് മേഖലയിൽ നിന്നുള്ള മറ്റ് പ്രമുഖ എയർലൈനുകൾക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയുടെ പകുതി പോലും ഖത്തർ എയർവേസിന് അനുവദിച്ചിട്ടില്ല. ഇന്ത്യ- ഖത്തർ സെക്ടറിൽ ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികൾ ലഭ്യമായ ക്വാട്ടയുടെ 38 ശതമാനം മാത്രമേ വിനിയോഗിക്കുന്നുള്ളൂ.
ഈ സെക്ടറിൽ ഖത്തർ എയർവേയ്സിനാണു പ്രാമുഖ്യം. വീണ്ടും അവർക്കു സീറ്റ് വർധിപ്പിച്ചു നൽകുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾക്കു കടുത്ത വെല്ലുവിളിയാകുമെന്നാണു കേന്ദ്രസർക്കാരിന്റെ നിലപാട്. സീറ്റ് ക്വാട്ട വർധിപ്പിക്കാൻ കേന്ദ്രസർക്കാർ വിമുഖ കാണിക്കുന്ന സാഹചര്യത്തിൽ ബാംഗ്ലൂർ കേന്ദ്രമാക്കി ഇന്ത്യയിൽ ആഭ്യന്തരവിമാനക്കന്പനി ആരംഭിക്കാനും ഖത്തർ എയർവെയ്സ് ആലോചിക്കുന്നുണ്ട്.