റിയാദ് : സൗദിയുടെ സുരക്ഷക്ക് ഇറാന്‍ ഭീഷണി സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണ് സഖ്യസേനയുടെ നേതൃത്വത്തിൽ യെമനില്‍ സൈനിക ഇടപെടല്‍ നടത്തിയതെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ അഹമദ് അസീരി പറഞ്ഞു .സൗദി അറേബ്യയെ ആക്രമിക്കാനുള്ള സൈനിക താവളമാക്കി യെമനെ മാറ്റാനാണ് ഇറാന്‍ പദ്ധതിയിട്ടിരുന്നത്. സൈനിക പരിശീലനം നല്‍കി ഹൂത്തികളെ ആയുധമണിയിച്ചത് തങ്ങളാണെന്ന് ഇറാന്‍ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു . ഇറാന്‍ അജണ്ട നടപ്പാക്കുന്നതിനും സൗദി അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നതിന് ഹൂത്തികള്‍ക്ക് പരിശീലനം നല്‍കുന്നതിനും യെമനില്‍ ഇറാനികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സൗദി അറേബ്യക്ക് ഭീഷണിയായി മാറുന്ന നിലയില്‍ ഇറാന്റെ മിസൈല്‍ താവളമായി യെമന്‍ മാറുന്നതു വരെ കാത്തിരിക്കാന്‍ കഴിയുമായിരുന്നില്ല. അട്ടിമറിയിലൂടെ ഹൂത്തികള്‍ അധികാരം പിടിച്ചടക്കിയ ശേഷം സൗദി അറേബ്യ ആക്രമിക്കുന്നതിനുള്ള സൈനിക താവളമാക്കി യെമനെ മാറ്റാനായിരുന്നു അവരുടെ പദ്ധതി. ഇതിനു ശേഷം അതിര്‍ത്തി വഴി അംഗങ്ങളെ കടത്തി രാജ്യരക്ഷ തകര്‍ക്കുന്നതിനും അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ഒരു രാജ്യത്തിനും ഇത്തരമൊരു സാഹചര്യം അംഗീകരിക്കാന്‍ സാധിക്കില്ല. തങ്ങളുടെ അജണ്ടയും പദ്ധതികളും നടപ്പാക്കുന്നതിനുള്ള ചട്ടുകങ്ങളായി പ്രാദേശിക മിലീഷ്യകളെ ഉപയോഗപ്പെടുത്തുകയാണ് ഇറാന്റെ തന്ത്രം.
യെമന്റെ ഭരണം ഇറാന്റെ നിയന്ത്രണത്തിലായാല്‍ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ ശേഷി കിഴക്കന്‍ സൗദിയിലും ദക്ഷിണ സൗദിയിലുമായി ചിതറുമായിരുന്നു.യെമന്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷം സൗദി സൈനികരുണ്ട്. യെമനില്‍ മുഴുവന്‍ വിന്യസിക്കുന്നതിന് ഇത്രയും സൈനികര്‍ പര്യാപ്തമാണ്. ദിവസങ്ങള്‍കൊണ്ട് യെമന്‍ മോചിപ്പിക്കാന്‍ സൗദി സൈന്യത്തിന് സാധിക്കും. ഏറ്റവും കുറഞ്ഞ നഷ്ടത്തോടെ നിയമാനുസൃത ഭരണം നടപ്പിലാക്കുകയെന്ന ലക്ഷ്യം നേടുന്നതിനും യെമനികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് ശ്രമം.ഹൂത്തികളുടെ കൈകളിലെ ബന്ദികളാണ് യെമന്‍ ജനത. ബന്ദികളുടെ ജീവന്‍ സംരക്ഷിച്ച് മിലീഷ്യകള്‍ക്കെതിരെ വിജയം വരിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് തന്ത്രങ്ങൾ നടപ്പാക്കുന്നത്. യെമനിലെ 85 ശതമാനം പ്രദേശങ്ങളും നിയമാനുസൃത ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്.
യെമനില്‍ നിയമാനുസൃത ഭരണകൂടം സ്ഥാപിക്കുന്നതിനുള്ള സൈനിക നടപടിയില്‍ ചേരുന്നതിന് നിരവധി രാജ്യങ്ങള്‍ സന്നദ്ധമായി. സഖ്യസേനക്ക് പിന്തുണ നല്‍കുന്നതിനും യെമനില്‍ കര യുദ്ധം നയിക്കുന്നതിനും 40,000 സൈനികരെ അയക്കാമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി വാഗ്ദാനം ചെയ്തിരുന്നു. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും ആക്രമണവും കുറഞ്ഞിട്ടുണ്ട് . മാസത്തില്‍ 18,651 പേര്‍ ശരാശരി നുഴഞ്ഞുകയറിയിരുന്നത് 86 ശതമാനം കുറച്ച് 2619 എണ്ണത്തിലേക്ക് ചുരുക്കാന്‍ സഖ്യസേനയുടെയും ഒരു ലക്ഷം വരുന്ന അതിര്‍ത്തി സേനയുടെയും ഇടപെടലിലൂടെ സാധിച്ചു. ആയുധക്കടത്ത് 40 ശതമാനം കുറക്കാനും സഖ്യസേനക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് സാധിച്ചിട്ടുണ്ട്.. യുദ്ധ വിമാനം ഉപയോഗിച്ച് നടത്തിയ വധശ്രമത്തെ തുടര്‍ന്ന് ഏദനിലെ പ്രസിഡന്‍ഷ്യല്‍ പാലസ് വിടുന്നതിന് യെമന്‍ പ്രസിഡന്റ് നിര്‍ബന്ധിതനായതിനെത്തുടര്‍ന്നാണ് യെമനില്‍ നിയമാനുസൃത ഭരണകൂടം സംരക്ഷിക്കുന്നതിന് സൈനികമായി ഇടപെടുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ബന്ധിതമായത്.
എണ്ണൂറിലേറെ അല്‍ഖാഇദ ഭീകരര്‍ സഖ്യസേന സൈനിക നടപടി ആരംഭിച്ച ശേഷം കൊല്ലപ്പെട്ടു. നിരവധി ഭീകരരെ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ സൗദി സുരക്ഷാ വകുപ്പുകള്‍ക്ക് പിടികിട്ടേണ്ടവരെ സൗദി അറേബ്യക്ക് കൈമാറി. സാധാരണ സൈനിക പരിശീലനങ്ങള്‍ക്കിടെ മരണപ്പെടുന്ന സൈനികരുടെ അഞ്ചിലൊന്നു പേര്‍ മാത്രമാണ് യെമന്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ചത്. വളരെ കുറഞ്ഞ ആള്‍നാശം മാത്രമാണ് സഖ്യസേനയുടെ ഭാഗത്തുണ്ടായത്. സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട 48 ബാലിസ്റ്റിക് മിസൈലുകള്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. സൗദി അറേബ്യക്കു നേരെ 47,000 ഷെല്ലുകളും എട്ടായിരത്തോളം മിസൈലുകളും ഉപയോഗിച്ചാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. ചൈന, കൊറിയ, മുന്‍ സോവിയറ്റ് യൂനിയന്‍ എന്നിവിടങ്ങളില്‍ നിര്‍മിച്ചതാണ് ഈ മിസൈലുകളെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
Advertisement