സൗദി അറേബ്യയിൽ മുതിർന്ന പൌരൻമാരുടെ സംരക്ഷണത്തിന് നിയമം വരുന്നു. പുതിയ നിയമത്തിൻറെ കരട് ഉടൻ പുറത്തിറക്കുമെന്ന് തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു.
വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന മുതിർന്ന പൌരൻമാർ അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇവരുടെ ക്ഷേമത്തിന് പുതിയ നിയമം കൊണ്ടുവരാൻ സാമൂഹ്യക്ഷേമ മന്ത്രാലയം തീരുമാനിച്ചത്. അറുപത് വയസിനു മേൽ പ്രായമുള്ളവരായിരിക്കും നിയമത്തിൻറെ പരിധിയിൽ വരിക. അകാലവാർധക്യം അനുഭവിക്കുന്നവർക്കും ഈ നിയമത്തിൻറെ പരിരക്ഷ ലഭിക്കും. സ്വന്തമായി വരുമാനം ഇല്ലാത്ത മുതിർന്ന പൌരൻമാർക്ക് തങ്ങൾ ആർക്കൊപ്പം താമസിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടായിരിക്കും. മക്കളും ബന്ധുക്കളും ഈ തീരുമാനം അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കും.
മുതിർന്ന പൌരൻമാർക്ക് അവരുടെ സന്പത്ത് എപ്രകാരം വിനിയോഗിക്കണമെന്ന് തീരുമാനിക്കാനും പുതിയ നിയമം സ്വാതന്ത്ര്യം നൽകും. മുതിർന്ന പൌരൻമാർക്ക് വീടുകളിൽ ശരിയായ പരിഗണ ഉറപ്പാക്കുന്നതിന് പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ടാകും. പ്രായമായവരെ മക്കളും ബന്ധുക്കളും ശരിയാം വിധം സംരക്ഷിച്ചില്ലെങ്കിൽ വിഷയത്തിൽ അധികൃതർ ഇടപെടും. മുതിർന്ന പൌരൻമാരുടെ സംരക്ഷണം സംബന്ധിച്ചുള്ള നിയമത്തിൽ ഉൾപ്പെടുത്തുണ്ട കാര്യങ്ങളെ കുറിച്ച് അടുത്ത ചൊവ്വാഴ്ച വരെ അഭിപ്രായം അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.