റിയാദ്: മൂന്നു ലക്ഷം ഒട്ടകങ്ങളെ അണിനിരത്തിയുള്ള ലോകത്തെ ഏററവും വലിയ ഒട്ടകമേളയില്‍ സന്ദര്‍ശകരുടെ തിരക്കു വര്‍ദ്ധിച്ചു. റിയാദിനടുത്ത് റുമാഹ് പ്രവിശ്യയിലാണ് ഒട്ടകമേള നടക്കുന്നത്. ‘മിസ് ക്യാമൽ’ ഫെസ്റ്റിവൽ എന്ന പേരിലുള്ള മേള, 1999 ൽ ഒരുകൂട്ടം പ്രാദേശിക ബദൂക്കളുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. പിന്നീട് രാജ്യത്തെ പ്രമുഖ പാരമ്പര്യ മേളയായി വളർന്ന ആഘോഷം ഇപ്പോൾ റിയാദിലെ ദാറത് കിങ് അബ്ദുൽ അസീസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. പതിനായിരത്തിലേറെ വീസകളാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടകപ്രേമികൾക്കായി ഇത്തവണ അനുവദിച്ചിട്ടുള്ളത് .അറബ് ജീവിതത്തിലും സംസ്കാരത്തിലും ഒട്ടകത്തിെൻറ പ്രാധാന്യം വ്യക്തമാക്കുന്നതാണ് മേള . ‘സംസ്കാരമാണ് ഒട്ടകം’ എന്നതാണ് ഇത്തവണത്തെ തല വാചകം .
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാഷ്ട്രങ്ങള്‍ക്കു പുറമെ ലോക രാഷ്ട്രങ്ങളില്‍ നിന്നുളള ഒട്ടകങ്ങളും ഉടമകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേളയോടനുബന്ധിച്ച് ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും നടക്കും. തടിച്ച കാതുകളും നീണ്ട കണ്‍പീലികളുമുളളവയാണ് മികച്ച ഒട്ടകങ്ങളായി പരിഗണിക്കുന്നത്. ഇതിനു പുറമെ ഉയര്‍ന്ന ആകൃതിയിലുളള പൂഞ്ഞയുമുളള ഒട്ടകങ്ങളാണ് സൗന്ദര്യ മത്സരത്തില്‍ മാറ്റുരക്കുന്നത്. വലിയ തലയുളള ഒട്ടകങ്ങള്‍ക്കാണ് ഉയര്‍ന്ന വില. ബദുക്കളിൽ നിന്ന് തെരഞ്ഞെടുത്ത വിദഗ്ധരുടെ സമിതിയാണ് മൂല്യനിർണയം നടത്തുക.
വെളള ഒട്ടകങ്ങളായ അല്‍ വദാ, കറുപ്പ് ഒട്ടകങ്ങളായ അല്‍ മജഹതീര്‍, ചുവപ്പ് വിഭാഗത്തിലുളള അല്‍ ഹുമൂര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരം നടക്കും. തിരഞ്ഞെടുക്കുന്ന ഒട്ടകങ്ങളുടെ പരേഡും ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങളില്‍ വിജയികളാകുന്ന ഒട്ടക ഉടമകള്‍ക്കു ആകെ 115 ലക്ഷം റിയാല്‍ പാരിതോഷികമായി വിതരണം ചെയ്യും. ഈ മാസം 15 ന് സമാപിക്കുന്ന ഒട്ടകമേളയില്‍ 20 ലക്ഷം പേര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ വക്താവ് ഡോ.തലാല്‍ അല്‍ തുറൈഫി പറഞ്ഞു.