കുവൈത്തില്‍ ജീവനക്കാർക്കെതിരായ ഒളിച്ചോട്ട പരാതി നൽകുന്നതിന് മാൻപവർ അതോറിറ്റി പുതിയ നടപടിക്രമം പ്രഖ്യാപിച്ചു. നിയമലംഘിച്ച് ഒളിച്ചോടിയവരെ പ്രവേശന നിരോധനം ഏര്‍പ്പെടുത്തി നാടുകടത്താനാണ് തീരുമാനം.
ഒളിച്ചോടിയതായി പരാതിയുണ്ടെങ്കിൽ കമ്പനി ഉടമ മാൻപവർ അതോറിറ്റിക്കാണ് പരാതി നല്‍കേണ്ടത്. 90 ദിവസത്തിനുള്ളിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ പ്രശ്നപരിഹാരം സാധ്യമാവുകയാണെങ്കിൽ വിവരം മാൻപവർ അതോറിറ്റിയെ അറിയിച്ച് പരാതി പിൻവലിക്കാം. പരിഹാരമായില്ലെങ്കിൽ കമ്പനി ഉടമ മാൻപവർ അതോറിറ്റിയിൽ നിന്ന് കേസ് രേഖ കൈപ്പറ്റി ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിക്കണം. ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിക്കുന്നതോടെ ജീവനക്കാരന്‍റെ ഇഖാമ റദ്ദാക്കുകയും നിയമലംഘകനെ പിടികൂടി നാടുകടത്തുകയും ചെയ്യും.
വിരലടയാളം എടുത്ത് കരിമ്പട്ടികയിൽപെടുത്തി നാടുകടത്തുന്ന ഇയാള്‍ക്ക് തിരിച്ചുവരാനാകില്ല. 2016 ഏപ്രിൽ ഒന്നിനുശേഷം കഴിഞ്ഞ മാർച്ച് 31വരെയുള്ള പരാതികളിൽ ഇളവുണ്ടാകില്ലെന്നും വ്യക്തമാക്കുന്നു. ഇതേസമയം പൊതുമേഖലയിലുള്ളവർക്കും ഗാർഹിക തൊഴിലാളികൾക്കും ഈ വ്യവസ്ഥ ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.