ഖത്തരികളുടെ ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വീസാ നിരക്കുകൾ കുത്തനെ ഉയർത്തി. ശനിയാഴ്ച പ്രാബലത്തിൽ വരുന്ന പുതിയ ഉത്തരവു പ്രകാരം എല്ലാത്തരം വീസയുടെയും നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. പത്തു റിയാൽ സർവീസ് ചാർജ് ഉൾപ്പെടെ 170 റിയാലാണ് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വീസയ്ക്ക് ഖത്തരികള്‍
അടക്കേണ്ടിയിരുന്നത്. ശനിയാഴ്ച മുതൽ ടൂറിസ്റ്റ് വീസാ നിരക്ക് 370 റിയാലാകും. നൂറു ശതമാനത്തിലധികം വർധന. കഴിഞ്ഞ വർഷം പന്ത്രണ്ടായിരത്തിലധികം വീസകളാണ് ഖത്തറികള്‍ക്ക് നല്‍കിയിരുന്നത്. ഇതിലേറെയും ടൂറിസ്റ്റ് വീസകളായിരുന്നു. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനിരിക്കെ വീസാ നിരക്ക് വര്‍ധിപ്പിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
ടൂറിസ്റ്റ് വീസയ്ക്കായി അപേക്ഷിക്കുന്ന ഖത്തരികൾക്ക് സിംഗിൾ എൻട്രി വീസയും ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസയുമാണ് നൽകുന്നത്. ഒരു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് 730 റിയാലാണ് പുതിയ നിരക്ക്. ബീസിനസ് വീസാ നിരക്കിലും വർധനയുണ്ട്. ഒരു
വർഷത്തേക്ക് 440ഉം അഞ്ചു വർഷംവരെ 910 റിയാലുമാണ് പുതിയ നിരക്ക്. ആറു മാസം കാലാവധിയുള്ള മെഡിക്കൽ വീസയ്ക്ക് 300ഉം ഒരു വർഷം വരെ 440ഉം റിയാൽ നൽകണം. ഒരോ രാജ്യക്കാർക്കുമുള്ള വീസാ നിരക്കിലും വ്യത്യാസമുണ്ട്.