വെല്ലുവിളികൾ നേരിടുന്നതിന് അറബ് ലീഗ് പരിഷ്കരിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് . ഇരുപത്തിയെട്ടാമത് അറബ് ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അറബ് മേഖലയുടെ കേന്ദ്ര പ്രശ്‌നം ഫലസ്തീനാണെന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്തണം. കൂട്ടക്കുരുതിക്ക് ഇരയാകുന്ന സിറിയൻ ജനത ഇപ്പോഴും പലായനത്തിന് നിർബന്ധിതരാകുകയാണ്. ഒന്നാമത് ജനീവ പ്രഖ്യാപനത്തിനും യു.എൻ രക്ഷാ സമിതി 2254 ാം നമ്പർ പ്രമേയത്തിനും അനുസൃതമായി, സിറിയൻ ജനതയുടെ ദുരിതത്തിന് അറുതിയുണ്ടാക്കുകയും സിറിയയുടെ അഖണ്ഡത നിലനിർത്തുകയും ചെയ്യുന്ന രാഷ്ട്രീയ പരിഹാരം ആവശ്യമാണ്. യെമന്റെ അഖണ്ഡത സംരക്ഷിക്കുകയും യെമനിൽ സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുകയും വേണം. യെമനിലെ എല്ലാ പ്രദേശങ്ങളിലും ദുരിതാശ്വാസ വസ്തുക്കൾ എത്തുന്നത് എളുപ്പമാക്കണം.
സ്വന്തം രാജ്യത്തെ സുരക്ഷാ ഭദ്രതയും അഖണ്ഡതയും സംരക്ഷിക്കുന്നതിനും അക്രമം നിരാകരിക്കുന്നതിനും ഭീകരത തള്ളിക്കളയുന്നതിനും ലിബിയക്കാർ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. അറബ് സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദവും ഭീകരവാദവുമാണ്. സർവ ശേഷിയും പ്രയോജനപ്പെടുത്തി ഇതിനെതിരെ പൊരുതണമെന്നും സൽമാ ൻ രാജാവ് പറഞ്ഞു.
സുഡാൻ പ്രസിഡന്റ് ഉമർ അൽബശീർ, ഇറാഖ് പ്രധാനമന്ത്രി ഡോ. ഹൈദർ അൽഅബാദി, കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ്, തുനീഷ്യൻ പ്രസിഡന്റ് ബെജി ഖായിദ് അസ്സബ്‌സി, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി എന്നിവരുമായി സൽമാൻ രാജാവ് വെവ്വേറെ ചർച്ച നടത്തി. ജോർദാനിൽ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ രാജാവ് റിയാദിൽ തിരിച്ചെത്തി.