റിയാദ് : വണ്ടിയോടിക്കുമ്പോൾ അപകടമുണ്ടാക്കാത്ത ഡ്രൈവർമാർക്ക് ശനിയാഴ്ച (1) മുതൽ ഇൻഷുറൻസ് കമ്പനികൾ കുറഞ്ഞ നിരക്കിൽ പോളിസികൾ അനുവദിക്കും . അപകടമുണ്ടാക്കാത്തവർക്ക് കുറഞ്ഞ നിരക്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി നൽകണമെന്ന് മൂന്നു മാസം മുൻപ് സൗദി അറേബ്യൻ മോണിട്ടറി ഏജൻസി നിർദേശിച്ചിരുന്നു .ഗതാഗത നിയമങ്ങൾ പാലിക്കുകയും സുരക്ഷിതമായി വാഹനമോടിക്കുകയും ചെയ്യുന്ന ഡ്രൈവർക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നതാണ് പുതിയ സംവിധാനമെന്ന് എക്‌സിക്യൂട്ടീവ് ഇൻഷുറൻസ് കമ്മിറ്റി പ്രസിഡന്റ് ബാസിം ഔദ പറഞ്ഞു.
പോളിസി നിരക്കിൽ പതിനഞ്ചു മുതൽ മുപ്പതു ശതമാനം വരെയാണ് ഇളവ് ലഭിക്കുക. ഒരു വർഷം ക്ലെയിമുകൾ ഒന്നും ഉന്നയിക്കാത്തവർക്ക് പതിനഞ്ചു ശതമാനവും, തുടർച്ചയായി മൂന്നു വർഷം ക്ലെയിമുകൾ ഉന്നയിക്കാത്തവർക്ക് മുപ്പതു ശതമാനവും ഇളവ് ലഭിക്കും. തുടർച്ചയായി ഒരേ കമ്പനിയുടെ ഇൻഷുറൻസ് പോളിസിയെടുക്കുന്ന ഉപയോക്താക്കൾക്ക് പത്തു ശതമാനം പ്രത്യേക ഇളവ് നൽകുന്നതിനും അനുവാദമുണ്ട്.