കുതിരപ്പുറത്തേറി പ്രജകളെ സഹായിക്കാനെത്തുന്ന രാജകുമാരന്‍മാരുടെ കഥകള്‍ നമ്മള്‍ അറബിക്കഥകളില്‍ കേട്ടിട്ടുണ്ട്. അത്തരമൊരു കഥയാണ് ഇത്. ഇവിടെ രാജകുമാരനെത്തിയത് കുതിരപ്പുറത്തല്ല തന്‍റെ ബെന്‍സ് എസ് യുവിയിലാണെന്നു മാത്രം. മരുഭൂമിയില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍ക്ക് സഹായ ഹസ്തവുമായി എത്തിയത് ദുബായ് കിരീടാവകാശി ഷെയഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്. മരുഭൂമിയിലെ മണലില്‍ ചരക്കു ലോറി പുതഞ്ഞു പോയതിനെ തുടര്‍ന്ന് കഷ്ടപ്പെട്ട ഡ്രൈവര്‍ക്കാണ് ഷെയ്ഖ് ഹംദാന്‍റെ സഹായം ലഭിച്ചത്.
ഫുള്‍ ലോഡുമായി മരുഭൂമിയിലെ മണലില്‍ പുതഞ്ഞു പോയ ട്രക്കിന്‍റെ ഡ്രൈവര്‍ക്കായിരുന്നു അപൂര്‍വ ഭാഗ്യം. ചക്രങ്ങള്‍ മണലില്‍ പുതഞ്ഞ നിലയില്‍ ട്രക്ക് കിടക്കുന്നത് കണ്ട ഷെയ്ഖ് ഹംദാന്‍ വണ്ടിയില്‍ നിന്നിറങ്ങി വിവരം തിരക്കുകയായിരുന്നു. തുടര്‍ന്ന് തന്‍റെ ജി ക്ലാസ് ബെന്‍സില്‍ ട്രക്ക് ബന്ധിപ്പിച്ച് വലിച്ച് കയറ്റാനായി ശ്രമം. അതു ഫലിക്കാതെ വന്നതോടെ ബെന്‍സിനെ സമീപത്തുണ്ടായിരുന്ന മറ്റൊരു പിക്ക് അപ്പുമായി ബന്ധിപ്പിച്ചു. എന്നിട്ടും ട്രക്കിനെ വലിച്ചു കയറ്റാനായില്ല. ഇതോടെ ഹംദാന്‍റെ നിര്‍ദേശ പ്രകാരം ട്രക്കിലുണ്ടായിരുന്ന പകുതി മണല്‍ മരുഭൂമിയില്‍ തട്ടി.
തുടര്‍ന്ന് പിക്ക് അപ്പിനു പകരം ഒരു ട്രാക്ടര്‍ ഷെയ്ഖ് ഹംദാന്‍റെ ബെന്‍സുമായി ബന്ധിപ്പിച്ചു. ട്രാക്ടറും ബെന്‍സും ഒന്നിച്ച് വലിച്ചതോടെ ട്രക്ക് മണലില്‍ നിന്ന് പുറത്തെത്തി. ട്രക്കിനെ സുരക്ഷിതമായി വഴിയില്‍ എത്തിച്ച ശേഷമാണ് ഹംദാന്‍ മടങ്ങിയത്. ഷെയ്ഖ് ഹംദാന്‍ തന്നെയായിരുന്നു ഈ സമയമത്രയും വാഹനത്തിന്റെ ഡ്രൈവിങ് സീറ്റില്‍. ഹംദാന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.