ദുബായ് : വാഹനാപകടത്തിൽ പരുക്കേറ്റ വീട്ടമ്മ തൃശൂർ പുതുക്കാട് മുല്ലക്കര വീട്ടിൽ വത്സാ പോൾസണ ് മൂന്നര ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ദുബായിലുള്ള മകൻ ജനീനസിനടുത്ത് സന്ദർശക വീസയിൽ 2012 ജൂലൈ 27ൽ എത്തിയ വത്സ മകനോടൊപ്പം അൽ എെനിൽ നിന്ന് തിരിച്ച് വരുമ്പോഴായിരുന്നു കേസിനാസ്പദമായ അപകടം.
മകൻ ഒാടിച്ചിരുന്ന കാറിൻ്റെ ടയർ പൊട്ടി മറിഞ്ഞതിനെ തുടർന്ന് വത്സ പുറത്തേയ്ക്ക് തെറിച്ചുവീണു രണ്ട് കാലുകൾക്കും ഗുരുതര പരുക്കേറ്റു. അൽ എെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വത്സയുടെ ഇടതുകാൽ മുറിച്ചുമാറ്റുകയും ചെയ്തു. വലതുകാലിൽ ഒടിവുകളുമുണ്ടായിരുന്നു. ചികിത്സച്ച ശേഷം നാട്ടിലെത്തിയ വത്സ അവിടെയും ചികിത്സ തുടരുകയാണ്. അപകടം കഴിഞ്ഞ് രണ്ടര വർഷത്തിന് ശേഷം ദുബായിലെ അൽ കബ്ബാൻ ആൻഡ് അസോസിയേഷൻസിലെ സീനിയർ ലീഗൽ കൺസൾട്ടൻ്റിന് വക്കാലത്ത് നൽകുകയും മൂന്നര ലക്ഷം ദിർഹം ആവശ്യപ്പെട്ട് ദുബായ് പ്രാഥമിക കോടതിയെ സമീപിക്കുകയും ചെയ്തു.
പ്രാഥമിക കോടതി 1,40,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു. എന്നാൽ ബാക്കി തുകയായ 2,10,000 ദിർഹത്തിന് വേണ്ടി അപ്പീൽ ഫയൽ ചെയ്തെങ്കിലും കീഴ് കോടതി വിധി ശരിവയ്ക്കുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാനും നഷ്ടപരിഹാരം തിട്ടപ്പെടുത്താനും അപ്പീൽ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.