കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനു വിനായകനു മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുമ്പോൾ ആവർത്തിക്കുന്നത് 37 വർഷം പഴക്കമുള്ള അവാർഡ് ചരിത്രം. 1980ൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് അച്ചൻകുഞ്ഞ് എന്ന കോട്ടയത്തെ ചുമട്ടുതൊഴിലാളിക്കായിരുന്നു. ഭരതന്റെ ലോറി എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു അച്ചൻകുഞ്ഞിന് അവാർഡ്. വൻകിട താരങ്ങൾക്കു മാത്രമേ അവാർഡ് ലഭിക്കൂ എന്ന ധാരണ ആദ്യമായി തിരുത്തിയത് അന്നായിരുന്നു.
അച്ചൻകുഞ്ഞിന്റെ ആദ്യസിനിമയായിരുന്നു ലോറി. സിനിമയിലെ നായകനായ തെരുവുസർക്കസുകാരനെ അവതരിപ്പിക്കാൻ ചുമട്ടുതൊഴിലും ഇടവേളയിൽ നാടകങ്ങളുമായി ചെറ്റക്കുടിലിൽ കഴിഞ്ഞ അച്ചൻകുഞ്ഞിനെ കണ്ടെത്തിയതു ഭരതനായിരുന്നു. പത്മരാജന്റേതായിരുന്നു തിരക്കഥ. സലിംകുമാറിനും സുരാജ് വെഞ്ഞാറമൂടിനും മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതും ഇതുപോലെ അപ്രതീക്ഷിതമായായിരുന്നു.
ജീവിതം പറഞ്ഞ സിനിമകൾ: ജൂറി അധ്യക്ഷൻ
ജീവിത യാഥാർഥ്യങ്ങൾ പറഞ്ഞ ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള മൽസരത്തിൽ മാറ്റുരച്ചതെന്നും ഇതിൽ മികച്ചതു കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായിരുന്നെന്നും ജൂറി അധ്യക്ഷൻ എ.കെ.ബിർ. സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്ന ചിത്രങ്ങൾ ദൃശ്യവിരുന്നൊരുക്കും. എന്നാൽ, അടിച്ചമർത്തപ്പെടുന്നവരുടെ കഥകൾ സത്യസന്ധമായി അവതരിപ്പിക്കുമ്പോൾ അതു ഹൃദയസ്പർശിയാകും.
അത്തരം ചിത്രങ്ങളെയാണ് അവാർഡിനായി പരിഗണിച്ചത്. പ്രമേയത്തിലെയും അവതരണത്തിലെയും വൈവിധ്യം, നൂതന ആശയം, ആശയസംവേദന പാടവം എന്നിവയും പരിഗണിച്ചുവെന്നു ബിർ പറഞ്ഞു. സംവിധായകരായ പ്രിയനന്ദനൻ, സുന്ദർദാസ്, സുദേവൻ, തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസ്, നടി ശാന്തികൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വി.ടി.മുരളി, സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ, നിരൂപക ഡോ. മീന ടി.പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു (മെംബർ സെക്രട്ടറി) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മികച്ച ചലച്ചിത്ര ഗ്രന്ഥവും ലേഖനവും തിരഞ്ഞെടുക്കുന്നതിനുള്ള ജൂറിയുടെ അധ്യക്ഷൻ മലയാളം സർവകലാശാലാ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ആയിരുന്നു. മ്യൂസ് മേരി ജോർജ്, ഷിബു മുഹമ്മദ്, മഹേഷ് പഞ്ചു എന്നിവർ അംഗങ്ങൾ.
പരീക്ഷണ ചിത്രങ്ങൾക്ക് പ്രത്യേക അവാർഡ് ശുപാർശ
പരീക്ഷണ സ്വഭാവമുള്ള മികച്ച ചിത്രങ്ങൾക്കു പ്രത്യേക പുരസ്കാരം ഏർപ്പെടുത്തണമെന്നു ചലച്ചിത്ര അവാർഡ് ജൂറിയുടെ ശുപാർശ. സ്‌പെഷൽ വിഷ്വൽ എഫക്ട്‌സിന്റെ സാധ്യതകൾ ഫലപ്രദമായും കലാപരമായും ഉപയോഗിക്കുന്ന ചിത്രങ്ങൾക്കു പുരസ്‌കാരം നൽകണം. മികച്ച നടനും നടിക്കുമുള്ള അവാർഡുകൾ പരിഗണിക്കുമ്പോൾ സ്വന്തം ശബ്ദം നൽകിയിട്ടുള്ളവർക്കു മുൻഗണന നൽകണം.
ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ശബ്ദം നൽകിയ കഥാപാത്രങ്ങളെ പരിഗണിക്കാവൂ. മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ചിത്രങ്ങൾ സർക്കാർ സഹായത്തോടെ പ്രദർശിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒന്നും രണ്ടും അവാർഡുകൾ നേടുന്ന ചിത്രങ്ങൾക്കു കുറഞ്ഞതു പത്തു ലക്ഷം രൂപയെങ്കിലും സബ്‌സിഡി നൽകണമെന്നും ജൂറി നിർദേശിച്ചു. ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്നു മന്ത്രി എ.കെ.ബാലൻ അറിയിച്ചു.