ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി രാജൻ തലശേരിയിൽ മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്തു. ഫസൽ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജൻ. ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനെത്തിയ കാരായി രാജൻ ചലച്ചിത്ര അവാർഡ് വിതരണ പരിപാടി കാണാൻ എത്തുകയായിരുന്നു.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ് കാരായി രാജൻ പങ്കെടുത്തത്. അവാർഡ് ദാനം കാണുന്നതിന് മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. ക്ഷണിക്കപ്പെട്ടവർക്ക് നൽകുന്ന പ്രത്യേക ടാഗും അണിഞ്ഞിരുന്നു. എന്നാൽ കണ്ണൂരിൽനടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്ന് കാരായി രാജൻ പറഞ്ഞു.
കഴിഞ്ഞ ജൂൺ മാസത്തിലാണ് എറണാകുളം വിട്ട് തിരുവനന്തപുരത്തേക്ക് പോകാൻ സിബിഐ കോടതി അനുമതി നൽകിയത്. പാർട്ടി പ്രസിദ്ധീകരണത്തിൽ ഫ്രൂഫ് റീഡറായി ജോലി ലഭിച്ചപ്പോഴായിരുന്നു ഈ ഇളവ്. കണ്ണൂർ ജില്ലാ പഞ്ചായത്തംഗമായതിനാൽ കോടതിയുടെ അനുമതിയോടെ ജില്ലാ പഞ്ചായത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാനും കഴിഞ്ഞിരുന്നു. 2006ലാണ് എൻ ഡി എഫ് പ്രവർത്തകനായിരുന്ന ഫസൽ കൊല്ലപ്പെട്ടത്.