തമിഴ് സൂപ്പർ താരം ധനുഷ് അടുത്തിടെ വാർത്തകളിലെ താരമാണ്. സിനിമയെക്കാളുപരി വിവാദങ്ങളാണ് ഇപ്പോൾ ധനുഷിനെ വാർത്തകളിൽ നിറയ്ക്കുന്നത്. നടന്‍ ധനുഷ് മകനാണെന്ന് അവകാശപ്പെട്ടുള്ള മധുര ദമ്പതികളുടെ പരാതിയാണ് ഇപ്പോൾ ചർച്ചാവിഷയം. ധനുഷ് മകനാണെന്ന് അവകാശപ്പെട്ടുള്ള പരാതിയിലുള്ള കീഴ്‌ക്കോടതി നടപടികള്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്‌തിരുന്നു.
എന്നാൽ ഈ കേസ് ഇവിടെവരെയെത്തിയതിൽ ധനുഷിന്റെ കുടുംബം ആകെ വേദനയിലാണ്. വൃദ്ധദമ്പതികളുടെ വാദം കൂടുതൽ ശക്തിപ്പെടുന്നതാണ് ഇവരുടെ ആകുലതകള്‍ക്ക് കാരണം. സിനിമയിൽ എത്തുന്നതിന് മുമ്പ് ധനുഷിന്റെ പേര് കലൈചെൽവൻ എന്നാണെന്നും പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ തങ്ങളിൽ നിന്നും ഓടിപ്പോയതാണെന്നും കതിരേശൻ–മീനാക്ഷി ദമ്പതികൾ ആരോപിക്കുന്നു. മാത്രമല്ല ഇവർ മകന് വേണ്ടി ഡിഎൻഎ ടെസ്റ്റ് നടത്താനും തയ്യാറാണ്.
കേസ് മുറുകിയതോടെ ധനുഷിന് സ്കൂൾ സർട്ടിഫിക്കറ്റുമായി ചെന്നൈ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്നു. അച്ഛൻ കസ്തൂരി രാജയും ധനുഷിനൊപ്പം എത്തി. കുടുംബത്തെ മുഴുവൻ ബാധിച്ചതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ധനുഷും. കേസിൽ സത്യമില്ലെങ്കിൽ പിന്നെ എന്തിനാണ് ധനുഷ് ഡിഎൻഎ ടെസ്റ്റ് നടത്താൻ മടിക്കുന്നതെന്നാണ് ചിലർ ആരോപിക്കുന്നത്.
എന്നാൽ ഇതിനിടെ വിവാദങ്ങളിൽപ്പെട്ടുഴലുന്ന ധനുഷിന് ആശ്വാസവുമായി മുൻ അധ്യാപിക രംഗത്തെത്തിയിരുന്നു. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപിക പറഞ്ഞു. 1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളില്‍ ചേര്‍ത്തത്.
ധനുഷിന്റെ മുത്ത സഹോദരിമാരായ വിമല, ഗീത, കാര്‍ത്തിക ദേവി എന്നിവരും തായ് സത്യ സ്‌കൂളിലാണ് പഠിച്ചത്. അമ്മയാണ് ധനുഷിനെ സ്‌കൂളില്‍ കൊണ്ടു വന്ന് ആക്കിയിരുന്നതെന്നും സുധ വെളിപ്പെടുത്തി. ധനുഷ് തായ് സത്യ സ്‌കൂളില്‍ പഠിച്ചതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും സുധ കൂട്ടിച്ചേര്‍ത്തു.