തമിഴ് സൂപ്പർ താരം ധനുഷ് വിവാദങ്ങളിൽ നിന്ന് ഒന്ന് മാറിവരുന്നതേ ഉള്ളൂ. അതിനിടയിലാണ് അദ്ദേഹത്തിനെതിരെ വൈദ്യുതി മോഷണത്തിന് പിഴ ചുമത്തിയെന്ന വാർത്തകൾ പരക്കുന്നത്. താരത്തിന്‍റെ കാരവനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവമാണ് വാര്‍ത്ത ആയിരിക്കുന്നത്. തെരുവുവിളക്കിൽ നിന്നുള്ള ലൈനിൽ നിന്ന് കാരവനിലേക്ക് വൈദ്യുതി ഉപയോഗിക്കുകയായിരുന്നു.
കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തിയതായിരുന്നു നടന്‍ ധനുഷും കുടുംബവും. ഒപ്പം രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ, ധനുഷിന്‍റെ മാതാപിതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു. ക്ഷേത്ര ദർശനത്തിനു ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് ക്ഷേത്രം.
കാരവനിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തുകയും ശിക്ഷയായി ഡ്രൈവറുടെ പക്കല്‍നിന്ന് 15,731 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ക്ഷേത്രദർശനത്തിനു ശേഷം ധനുഷ് കാറിൽ മടങ്ങിയ ശേഷമാണ് വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ രാജേഷും സംഘവും കാരവന്‍ പിടിച്ചെടുത്തത്.
അടുത്തിടെ ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് ഒരു ദമ്പതികൾ രംഗത്തെത്തിയിരുന്നു. ഇത് കൂടാതെ സുചിലീക്സിലൂടെ ഗായിക സുചിത്ര ധനുഷിന്റേയും മറ്റ് നടിമാരുടേയും ചിത്രങ്ങൾ പുറത്ത് വിട്ടതും വിവാദമായിരുന്നു.