മലയാളിയുടെ നൊമ്പരക്കാഴ്ചയാണ് കലാഭവൻമണി. ഇത്രയധികം മലയാളിയുടെ ഹൃദയം തൊട്ട മറ്റൊരു നടനില്ല. നാടൻ പാട്ടുകളും നർമസംഭാഷണങ്ങളുമായി മലയാളികളെ ചിരിപ്പിക്കുകയും വില്ലനായും സ്വഭാവിക വേഷങ്ങളിലൂടെ അതിശയിപ്പിക്കുകയും ചെയ്ത കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു. മണിയിലെ അഭിനയപ്രതിഭയെ പുറത്തെത്തിച്ച വിനയനാണ് സംവിധാനം. ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാന്‍ വീണ്ടും വരികയാണ് എന്ന മുഖവരയോടെ വിനയൻ സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. ചാലക്കുടിക്കാരൻ ചങ്ങാതിയിലേയ്ക്ക് പുതുമുഖനടനെ തേടുന്നു എന്ന പരസ്യചിത്രം ഉൾപ്പെടുന്നതായിരുന്നു കുറിപ്പ്. വികാരനിർഭരമായാണ് പലരും കുറിപ്പിനോട് പ്രതികരിച്ചത്. മലയാളി കാത്തിരിക്കുന്നു. കലാഭവൻ മണിയുടെ മധുരമുളള ഓർമകൾക്കായി.
വിനയന്റെ കുറിപ്പിന്റെ പൂർണരൂപം
"ചാലക്കുടിക്കാരന്‍ ചങ്ങാതി" മണിയുടെ ജീവിത കഥയല്ല... മറിച്ച്, കലാഭവന്‍ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേള്‍ക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഈ കഥയുണ്ടാക്കാന്‍ എന്നെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണ്.
സമൂഹത്തിന്റെ അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധത്തിന്റെയും തീച്ചൂളയില്‍ കുരുത്ത ഒരു മഹാപ്രതിഭ അയാളുടെ ജീവിതയാത്രയില്‍ നേരിട്ട പ്രതിബന്ധങ്ങളും മാറ്റിനിര്‍ത്തലും മാര്‍ജിനലൈസ് ചെയ്യലും ഒക്കെ രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്യന്തം നാടകീയമായ ഒരവസാനരംഗമാണ് ആ മഹാനായ കലാകാരന്‍ അഭിനയിച്ചു തീര്‍ത്തത്.
ഈ ചിത്രത്തിലെ തമാശക്കാരനായ നായകന്‍ നമ്മളെ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും. കറുപ്പിനോടും അതിനെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തോടും നമ്മുടെ സമൂഹം പുലര്‍ത്തുന്ന നീതികേടും ഈ ചിത്രത്തിലൂടെ ചര്‍ച്ച ആയേക്കാം.
കുറേ നാളുകള്‍ക്കു ശേഷം എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും സിനിമയുമായി - വിലക്കുകളും, ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാന്‍ വീണ്ടും വരികയാണ്. എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.