വൈകുന്നേരം ആറു മണി കഴിഞ്ഞാൽ വീടുകളിലെ ടെലിവിഷനുകൾ ഉച്ചത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. വലിയ ക്യാൻവാസുകളിൽ നിന്നും താരങ്ങൾ സ്വന്തം വീടുകളിലേക്ക് കയറി വന്ന പോലെയായിരുന്നു പലർക്കും സീരിയലുകൾ. അപവാദങ്ങളും ആക്ഷേപങ്ങളും കേൾക്കുമ്പോഴും അതിനെയൊക്കെ എതിർക്കാൻ തക്ക ശേഷി സീരിയലുകൾ കൈവരിച്ചതും ഇതേ ആരാധകർ കൂടെ ഉള്ളതുകൊണ്ട് തന്നെയായിരുന്നു.
അതുകൊണ്ടു തന്നെ സീരിയൽ താരങ്ങൾ പ്രേക്ഷകരുടെ വീട്ടിലെ സ്വന്തം കുട്ടികളായി. എവിടെയെങ്കിലും വച്ച് കാണുമ്പോൾ പ്രായഭേദമന്യേ ആളുകൾ അവരെ കഥാപാത്രങ്ങളായി കാണാനും അതേ രീതിയിൽ സംസാരിക്കാനും തുടങ്ങി. ഇപ്പോൾ ഏറ്റവുമധികം മലയാളി പ്രേക്ഷകർ സംസാരിക്കുന്ന അവരുടെ സ്വന്തം കുട്ടികളിൽ ഒരാൾ ചന്ദനമഴ സീരിയലിലെ "വർഷ" തന്നെയാകും. കുറുമ്പും കുശുമ്പും കുന്നായ്മകളും ഉണ്ടെങ്കിലും സ്നേഹം ഉള്ളിന്റെയുള്ളിൽ പേറുന്ന ഒരു പെൺകുട്ടി. 'അമ്മ പറയുന്നത് എന്തും കണ്ണുമടച്ചു കേൾക്കുന്നവൾ.വില്ലത്തി റോളാണെങ്കിൽ പോലും പ്രേക്ഷകരുടെ ഉള്ളിൽ സ്നേഹത്തിന്റെ വിത്തിട്ടവൾ.ശാലു കുര്യൻ. ശാലുവിന്റെ വിവാഹമായിരുന്നു മെയ് ഏഴിന്. വരൻ മെൽവിൻ. സീരിയലിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ശാലു സംസാരിക്കുന്നു.
നൃത്തം
നൃത്തമോ അഭിനയമോ ഒന്നും കുടുംബത്തിലുള്ള ആർക്കുമില്ല. പാപ്പായ്ക്ക് ഇത്തരം കാര്യങ്ങളൊക്കെ വളരെ ഇഷ്ടമായിരുന്നു. അമ്മയ്ക്കിഷ്ടം സ്പോർട്സും. രണ്ടു പേരും ഇഷ്ടങ്ങളിൽ രണ്ടറ്റത്ത് നിൽക്കുന്നവർ. പക്ഷെ ഇഷ്ടങ്ങളൊന്നും രണ്ടു പേരും എന്റെമേൽ അടിച്ചേൽപ്പിച്ചില്ല. എന്റെ ഇഷ്ടത്തിന് എനിക്ക് എന്തും ചെയ്യാമായിരുന്നു. സ്‌കൂളിൽ പഠിച്ചപ്പോഴാണ് കുട്ടികളുടെ ഇടയിൽ ആളാവാൻ വേണ്ടി നൃത്തം പഠിക്കാൻ ആരംഭിച്ചത്. ആറാം ക്ലാസ്സു വരെ കൂട്ടത്തിൽ കൂടിയേ ഉള്ളൂ, കാരണം ഞാൻ നന്നായി സ്റ്റേജ് ഫിയർ ഉള്ള ആളാണ്. ഏഴാം ക്ലാസിലായപ്പോൾ 'അമ്മ പഠിപ്പിച്ച സ്‌കൂളിൽ ചേർന്നു.
ടീച്ചറുടെ മകളായപ്പോൾ എന്തെങ്കിലും ചെയ്യണം എന്ന് വന്നു. അവിടെ യുവജനോത്സവം എന്നാൽ സിനിമാറ്റിക്ക് ഡാൻസും ഗാനമേളയും ഒക്കെയാണ്, അപ്പോൾ ഇവിടെ എന്തെങ്കിലും ചെയ്‌താൽ ആളാകാം എന്നു തോന്നി. അങ്ങനെയാണ് നൃത്തം പഠിക്കണം എന്ന മോഹം വന്നത്. പക്ഷെ ഇതു കേൾക്കാൻ നോക്കിയിരിക്കുകയായിരുന്നു പപ്പ. രണ്ടു ദിവസത്തിനകം എനിക്ക് നല്ലൊരു ഗുരുവിനെയും കണ്ടെത്തിത്തന്നു. മുണ്ടക്കയം ജോസ് എന്ന അധ്യാപകനായിരുന്നു, ഫോക്ക് ഡാൻസ് പഠിപ്പിച്ചത് . പക്ഷെ അതിലൊരു വ്യത്യസ്തത കൂടിയുണ്ട്, കാരണം ആ സ്‌കൂളിൽ അതിനു ശേഷമാണ് ഇത്തരം നൃത്തങ്ങളൊക്കെ വന്നതും യുവജനോത്സവങ്ങൾ കുറച്ചു കൂടി ക്രിയേറ്റിവ് ആയതും.
അതിനു ശേഷം വേറെയും കുട്ടികൾ ഇത്തരം നൃത്തങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. ഒൻപതാം ക്ലാസ്സ് ആയപ്പോഴേക്കും സാർ പറഞ്ഞു. നാടോടി നൃത്തം കൊണ്ട് മാത്രം കാര്യമില്ല കഴിവുള്ള കുട്ടിയല്ലേ ക്ലാസിക്കൽ പഠിക്കണം എന്ന്. അതിനു ശേഷം പള്ളം മധു എന്ന അധ്യാപകന്റെ കീഴിൽ ക്ലാസിക്കൽ നൃത്തം പഠിക്കാൻ ചേർന്നു, വളരെ പെട്ടെന്നാണ് അതും പഠിച്ചത്. ബേസ് അറിയാതെയാണ് ഒരു മാസം കൊണ്ട് വർണം ഒക്കെ പഠിച്ചതും. പക്ഷെ ആനയ്ക്ക് ആനയുടെ വലിപ്പം അറിയാത്തതു പോലെ ഞാൻ അതൊന്നും വലിയ കാര്യമായി എടുത്തതേയില്ല. അന്ന് അതിന്റെയൊന്നും വില മനസ്സിലാക്കാനും കഴിഞ്ഞിരുന്നില്ല. എന്ത് പറഞ്ഞു തരുന്നു അതുപോലെ ചെയ്യും. അത്ര തന്നെ. ഇപ്പോൾ കുറച്ചു നാൾ മുൻപ് ഒരു അപകടമുണ്ടായി, അതുകൊണ്ട് ചെറുതായി നടുവിന് പ്രശ്നമുണ്ട്, അതിനാൽ നൃത്തം ഇപ്പോൾ ചെയ്യാറില്ല. എന്നാലും കുറച്ചു കാലം കൂടി കഴിഞ്ഞാൽ ചെയ്തേക്കാം. ഒരു തെറാപ്പി പോലെ ചെയ്യണം എന്നാഗ്രഹമുണ്ട്.
അഭിനയം
നൃത്തം ഉഷാറായി നടക്കുന്നതിനിടയിലാണ് ഇവിടെ കോട്ടയത്ത് ഒരു സിനിമയുടെ ഷൂട്ടിങ് എത്തുന്നത്. അതിനെ കുറിച്ച് പപ്പ വീട്ടിൽ വന്നു പറയുമ്പോൾ എനിക്കൊരാഗ്രഹം എനിക്കും അഭിനയിക്കണം. അല്ലാ... എന്തുകൊണ്ട് എനിക്കഭിനയിച്ചുകൂടാ ... ഞാൻ പപ്പയോടു പറഞ്ഞു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ചിരിച്ചു കൊണ്ട് തള്ളി കളഞ്ഞേനെ പക്ഷെ പപ്പ എന്റെ ആഗ്രഹത്തെ സീരിയസ് ആയെടുത്തു. നൃത്തം പഠിപ്പിക്കുന്ന മാഷുമാരോടൊക്കെ സംസാരിച്ചു. അങ്ങനെ ആദ്യമായി ഒരു ഡോക്യൂമെന്ററിയിലാണ് അഭിനയിക്കുന്നത്. അത് ഇവിടെ കോട്ടയം തന്നെയായിരുന്നു. എല്ലാം നിമിത്തമായിരുന്നെന്നു തോന്നുന്നു.
പ്ലസ്ടു ആയപ്പോഴേക്കും പുരുഷോത്തമൻ സാറിന്റെ തിങ്കളും താരകങ്ങളും എന്ന സീരിയലിൽ കയറി. ഒരു തവണ നമ്മൾ ഈ ഫീൽഡിൽ വന്നാൽ പിന്നെ കോണ്ടാക്ട് ഉണ്ടാക്കിയെടുക്കാൻ എളുപ്പമാണ്. അതുവഴി പിന്നെ സാധ്യതകളും ലഭിക്കും. അതിനു ശേഷം കീം സാറിന്റെ "കൃഷ്ണപക്ഷക്കിളികൾ " അതും ചെയ്തു. പിന്നെ ഡിഗ്രി ആയപ്പോഴേക്കും പഠിക്കാൻ വേണ്ടി സീരിയൽ വിട്ടു. അപ്പോഴാണ് രണ്ടു സിനിമ ഓഫറുകൾ വന്നത്. അത് രണ്ടും കോട്ടയം ആയതിനാൽ ചെയ്തു.
ജൂബിലി, കബഡി കബഡി. വീട്ടിൽ നിന്നും ജോലിക്ക് പോയി വരുന്ന പോലെ തന്നെയാണ് ലൊക്കേഷനിൽ പോയി വന്നു കൊണ്ടിരുന്നത്. ക്ലാസ്സ് പോലും നഷ്ടമായില്ല. പിന്നീട് എല്ലാം സ്ലോ ആയി. ഡിഗ്രി കഴിയുമ്പോഴേക്കും സീരിയലിൽ നിന്നും ഓഫറുകൾ വന്നു തുടങ്ങി. അത് തമിഴിൽ നിന്നും പ്രധാന കഥാപാത്രമായി അഴകി എന്ന സീരിയൽ, പിന്നെ തെൻട്രൽ. രണ്ടും ചെന്നൈയിൽ ആയിരുന്നു ഷൂട്ടിങ്. അത് ചെയ്തുകൊണ്ടിരുന്നപ്പോൾ മലയാളത്തിൽ സീരിയൽ ഓഫർ വന്നു. സ്വാമിയേ ശരണമയ്യപ്പ, കടമറ്റത്തച്ചൻ.. അങ്ങനെ... ആ സമയത്താണ് ഇന്ദുലേഖയുടെ പരസ്യത്തിലേയ്ക്ക് വിളി വരുന്നത്. ആ പരസ്യം നന്നായി ക്ലിക്കായി. അതുകണ്ട ശ്രീകുമാരൻ തമ്പി സാറിന്റെ ചട്ടമ്പി കല്യാണിയിലേയ്ക്ക് വിളിച്ചു. അതും ടൈറ്റിൽ കഥാപാത്രം. പിന്നെ ഇന്ദിര എന്ന സീരിയലിൽ ആദ്യം നെഗറ്റീവ് കഥപാത്രം ജലറാണി എന്ന പേരിൽ. ഇതെല്ലാം ഒരേ സമയത്തായിരുന്നു ഷൂട്ടിങ്. ഇത് രണ്ടും കണ്ടിട്ട് സരയു എന്ന സീരിയൽ. അതിനു ശേഷം ഇപ്പോൾ ചന്ദനമഴ.