ഒരു പെൺകുട്ടിയെ 14 സെക്കൻഡ് തുറിച്ചു നോക്കിയാൽ കേസെടുക്കാമെന്ന് ഋഷിരാജ് സിങ് ഐപിഎസ് പറഞ്ഞത് വിവാദമായിരുന്നു. ചില നേരത്ത് അസഹനീയമായാണ് ചിലരുടെ തുറിച്ചുനോട്ടങ്ങൾ. യാത്രയ്ക്കിടയിലും പൊതുഇടങ്ങളിലും തുറിച്ചു നോട്ടം നേരിടേണ്ടി വരുന്നതിനെ കുറിച്ച് പറയാത്ത സ്ത്രീകൾ തന്നെ കുറവാണ്. സഹിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന നിലപാടിലാണ് പലരും. പക്ഷേ പ്രതികരിക്കുക തന്നെ വേണം നമ്മൾ എന്നു പറയുകയാണ് അഭിനേത്രി ദിവ്യ പ്രഭ. പത്തനംതിട്ടയിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടെ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് നടി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പും വൈറലായി.
കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസിലായിരുന്നു താരത്തിന്റെ യാത്ര. അമ്മയും ഒപ്പമുണ്ടായിരുന്നു. ബസില്‍ കയറി ഇരുന്നപ്പോൾ മുതൽ എതിർ വശത്തിരുന്ന യുവാവ് ദിവ്യപ്രഭയെ നോട്ടം തുടങ്ങി. സിനിമയിൽ കണ്ട പരിചയത്തിൽ നോക്കിയാണെന്ന് കരുതി ആദ്യം ശ്രദ്ധിക്കാതിരുന്നെങ്കിലും പിന്നീട് നോട്ടം അസഹനീയമായി. ഒരു മണിക്കൂറോളം ഇതു തുടർന്നു. ബസിൽ നിന്ന് ഇറങ്ങിയ ദിവ്യ ഇതേപ്പറ്റി യുവാവിനോടു ചോദിച്ചപ്പോൾ 'നോക്കിയതല്ലേയുള്ളൂ...വേറൊന്നും ചെയ്തില്ലല്ലോ ? ' എന്നായിരുന്നു മറുപടി. എന്നാൽ പിന്നെ വിട്ടു കൊടുക്കേണ്ടെന്ന് ദിവ്യയും തീരുമാനിച്ചു. ഓട്ടോയിൽ കയറി പോയ യുവാവിനെ വൈറ്റിലയിലെ ഓട്ടോക്കാരെ കൂട്ടപിടിച്ച് പിന്തുടന്നു ചെന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു ദിവ്യ.
എറണാകുളത്തെ 'ഗവി'യും അവന്‍ കണ്ടെന്നു വിശ്വസിക്കുന്നു. ഇപ്പോള്‍ മനസ്സിലായി 14 സെക്കന്‍ഡിന്റെ പ്രാധാന്യം ഈ ഡിസോര്‍ഡര്‍ ഉള്ള വല്ല ചെക്കന്മാരും ഉണ്ടെങ്കിൽ ഓർത്തോളൂ എല്ലാ പെൺകുട്ടികളും പ്രതികരിക്കാതെ പോകില്ലെന്ന്. ദിവ്യ എഴുതി. ടേക്ക് ഓഫ്, നടൻ,ഇതിഹാസ, വേട്ട തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ദിവ്യ. ടെലിവിഷൻ സീരിയലുകളിലും താരം സജീവമാണ്.