തിരശീലയിലെ നിഴല്‍ക്കാഴ്ചയെ അക്ഷരത്തോടു ചേര്‍ത്തുകാണാന്‍ പ്രേരിപ്പിച്ച ഇതിഹാസമാണ് എം.ടിയിലെ ചലച്ചിത്രകാരന്‍. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ വെള്ളിത്തിരയിലും അദ്ദേഹം വരച്ചുകാട്ടി. ഓരോകാലത്തും ഉദയംചെയ്ത എം.ടിയുടെ സിനിമകള്‍ ഇപ്പോഴും കാഴ്ചക്കാരനോട് സംവദിച്ചുകൊണ്ടിരിക്കുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയ വിസ്മയം. എം.ടി മലയാളിക്ക് ആരാണെന്ന് ഒറ്റ വാക്കില്‍ പറയുക അത്ര എളുപ്പമല്ല. അക്ഷരങ്ങളിലൂടെ തീര്‍ത്ത വലിയ കഥാപ്രപഞ്ചത്തിനൊപ്പം മലയാളിയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് എംടി എഴുതിച്ചേര്‍ത്തത് അതുവരെ ആരും പറയാത്ത കഥകള്‍. എഴുത്തിന്റെ ലോകത്ത് അതികായനായി വിരാജിക്കുമ്പോള്‍ തന്നെയാണ് തിരയെഴുത്തിലേക്ക് കടക്കുന്നത്. 1965 ല്‍ മുറപ്പെണ്ണിന് തിരയെഴുതികൊണ്ട്.
1973 ല്‍ നിര്‍മാല്യത്തിലൂടെ സംവിധായക നിരയിലേക്ക്. ഇക്കാലത്തിലും നിര്‍മാല്യത്തിന്റെ പ്രസക്തി സെല്ലുലോയിഡും കടന്നുചര്‍ച്ചയാകുന്നു, ഏത് കരിമ്പാറയിലും ഒരു നീരുവ ഒളിഞ്ഞിരിപ്പുണ്ട്. അതിന്റെ ആര്‍ദ്രതതേടിയായിരുന്നു എം.ടിയുടെ രചനകളെല്ലാം. മനസുകളുടെ ഒറ്റപ്പെടലുകളും വിങ്ങലുകളും വേണ്ടുവോളം ആവിഷ്കരിച്ച രചനകള്‍.
മിത്തുകളുടെ പൊളിച്ചെഴുകള്‍ക്ക് കൂടിയാണ് എം.ടി ചുക്കാന്‍ പിടിച്ചത്. അതുകൊണ്ട് തന്നെ എംടിയുെട പെരുന്തച്ചനും, വടക്കന്‍ പാട്ടിലെ ചന്തുവും കേട്ടു പരിചയിച്ച കഥകള്‍ക്കപ്പുറം നിന്ന് നമ്മോട് സംവദിച്ചു.
തിരസ്കൃതരുടെ വലിയ ലോകം എല്ലാത്തിലും നിറഞ്ഞു. വൈശാലിയിലും അതിന് മാറ്റമുണ്ടായില്ല. തീവ്രമായി പെയ്ത പ്രണയമഴയ്ക്ക് ശേഷം അവളും തിരസ്കരിക്കപ്പെട്ടു
സിനിമ കച്ചവടമാണ്. എം.ടി ഹരിഹരന്‍ കൂട്ടുകെട്ട് അതിനുദകുന്ന ഫോര്‍മുലയും. സാങ്കേതിക മികവിന്റെ കാലത്തും എം.ടി രണ്ടക്ഷരം മതി പ്രേക്ഷകവിശ്വാസത്തിന്റെ പത്തരമാറ്റൊരുക്കാന്‍. അതിന് ചരിത്രത്തിനെ കൂട്ടുപിടിച്ച് അടിവരയിട്ടു പഴശ്ശിരാജ
എണ്‍പത്തിനാലിന്റെ നെറുകില്‍ എം.ടിയെന്ന താരകം ശോഭിക്കുമ്പോള്‍. അക്ഷമരായി മലയാളി കാത്തിരിക്കുകയാണ് രണ്ടാം സ്ഥാനത്തേക്ക് തിരസ്കരിക്കപ്പെട്ട ഭീമന്റെ വരവിനായി. രണ്ടാമൂഴത്തിനായി.