മലയാളത്തിന്റെ ദങ്കലായി ഗോദ ഇന്ന് എത്തുന്നു. കുഞ്ഞിരാമായണത്തിനു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. രഞ്ജി പണിക്കരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ചിത്രത്തെക്കുറിച്ച് ബേസിൽ ജോസഫ് സംസാരിക്കുന്നു.
ഗോദയെ മലയാളത്തിന്റെ ദങ്കലെന്നു വിളിക്കാൻ കഴിയുമോ?
സത്യത്തിൽ ട്രെയിലറിന് ലഭിച്ച സ്വീകരണം കുറച്ച് ടെൻഷൻ ഉണ്ടാക്കിയിട്ടുണ്ട്. ദങ്കൽ പോലെ അല്ല ഗോദ. ഇതൊരു കൊച്ചുചിത്രമാണ്. ഗോദ കോമഡി കലർന്ന കുടുംബ ചിത്രമാണ്. ദങ്കൽ പ്രതീക്ഷിച്ച് ആരും തീയറ്ററുകളിൽ പോകരുത്, ഞങ്ങളുടെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ള കൊച്ചു ചിത്രമാണ്. ദങ്കലും ഗോദയുമായി യാതൊരുവിധ താരതമ്യവും പാടില്ല. ദങ്കൽ റിലീസ് ചെയ്യുന്നതിനു മുമ്പേ റിലീസ് ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്നു. പിന്നെ ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയി. ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യും.
ഗോദ ശരിക്കും ഹ്യൂമർ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. ദങ്കൽ ഒരു സ്പോർട്സ് മൂവി ആണ്. അതുപോലെ അത് നടന്ന ഒരു കഥയാണ്. അതിന്റെ കാൻവാസ് വലുതാണ്. നൂറുകോടി ബജറ്റിലുള്ള ചിത്രമാണ്. സൂപ്പർ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ദങ്കലുമായി ഗോദയെ താരതമ്യം ചെയ്യുന്നതു തന്നെ പേടിയാണ്.
എന്തുകൊണ്ടാണ് ടൊവിനോ നായകൻ?
ശരിക്കും സൂപ്പർ താരമല്ലാത്ത ഒരാളെയായിരുന്നു ചിത്രത്തിന് വേണ്ടത്. പക്ഷേ, ഇപ്പോൾ ടൊവീനോ താരമായി. ഇൗ ചിത്രത്തിൽ നായകനും നായികയ്ക്കും തുല്യ പ്രാധാന്യമാണുള്ളത്. പിന്നെ ഹ്യൂമറസ് കാരക്ടറാണ് നായകന്. ടൊവിനോ നന്നായി കോമഡി ചെയ്യും. യൂടു ബ്രൂട്ടസ് എന്ന ചിത്രത്തിൽ ടൊവീനോ കോമഡി ചെയ്തിരുന്നു. അന്ന് മെക്സിക്കൻ അപാരതയൊന്നും ടൊവീനോ കമ്മിറ്റ് ചെയ്തിരുന്നില്ല. ഗപ്പി ചിത്രീകരിക്കുന്ന സമയത്താണ് ഗോദയെക്കുറിച്ച് സംസാരിക്കുന്നത്.
ഗോദയ്ക്ക് വേണ്ടി ടൊവിനോയ്ക്ക് ബോഡി കുറച്ച് ഫിറ്റാക്കേണ്ടി വന്നു. അതിനായി കുറച്ച് പരിശീലനം വേണ്ടി വന്നു. കൊച്ചിയിലെ മിന്നൽ ജോർജ് എന്ന പഴയ ഫയൽവാന്റെ അടുത്തായിരുന്നു പരിശീലനം. പഞ്ചാബിലും പരിശീലനം ഉണ്ടായിരുന്നു. നായിക യഥാർഥത്തിൽ പഞ്ചാബുകാരിയാണ്. തുടക്കക്കാരിയാണ്. സിനിമയ്ക്ക് അത്തരം ഫീച്ചേഴ്സുള്ള നായികയേയാണ് ആവശ്യം. നായികയ്ക്കും പരിശീലനം വേണ്ടി വന്നു.
നായിക പഞ്ചാബിയാണ്. ക്യൂട്ടായിരിക്കണം ഒപ്പം തന്റേടിയും ആയിരിക്കണം നായിക എന്ന് വിചാരിച്ചിരുന്നു. വാമിക ഗബ്ബി എന്നാണ് നായികയുടെ പേര്. അവരും ചിത്രത്തിൽ ഗുസ്തി താരമാണ്. പഞ്ചിലും ജലന്ധറിലുമൊക്കെയായിരുന്നു പരിശീലനം.
രഞ്ജി പണിക്കരുടെ റോൾ?
അദ്ദേഹത്തിന് ഒരുപാട് മുന്നോരുക്കങ്ങൾ വേണ്ടി വന്നില്ല. അദ്ദേഹം നാട്ടിലെ പണ്ടത്തെ ഗുസ്തി ആശാനായാണ് അഭിനയിക്കുന്നത്. ക്യാപ്റ്റൻ ഫയൽവാൻ എന്നാണദ്ദേഹത്തിന്റെ പേര്.
മലയാളത്തിൽ ഗുസ്തി സിനിമകൾ കുറവല്ലേ?
ഒരിടത്തൊരു ഫയൽവാൻ, മുത്താരം കുന്ന് പിഒ എന്നീ സിനിമകൾ മാത്രമേ മലയാളത്തിൽ ഇറങ്ങിയിട്ടുള്ളൂ. ഇതിൽ ഹ്യൂമർ മാത്രമല്ല, ജീവിതവുമുണ്ട്. ഇതിൽ സ്പോർട്സും ഒളിമ്പിക്സും എല്ലാം ഉണ്ട്.
ദങ്കൽ വന്നത് ഭീഷണിയാകുമോ?
ദങ്കൽ ഇറങ്ങുന്നതിനു മുമ്പ് ചിത്രം തീയറ്ററുകളിൽ എത്തിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. ദങ്കലിന്റെ വിജയം കണ്ടപ്പോൾ ഗോദ സ്വീകരിക്കപ്പെടുമോ എന്നും ഭയന്നു. എന്നാൽ രണ്ടിന്റേയും കഥയും പശ്ചാത്തലവും വ്യത്യസ്തമാണ്. ഗോദയുടെ കഥ തിരയുടെ തിരക്കഥകൃത്തായ രാകേഷിന്റേതാണ്.