ബാഹുബലിയ്ക്കായി അതിലെ ഓരോ അംഗങ്ങളും തങ്ങളുടെ ജീവിതത്തിലെ വലിയ സമയം തന്നെയാണ് നീക്കിവച്ചത്. ചിത്രത്തിലെ ടൈറ്റിൽ കാരക്ടറിനെ അവതരിപ്പിക്കുന്ന പ്രഭാസ് സിനിമാജീവിതത്തിലെ നാലര വർഷം ഒരു സിനിമയ്ക്കായി മാത്രം മാറ്റിവച്ചു. തെലുങ്കിലെ ഒരു യുവതാരത്തെ സംബന്ധിച്ചടത്തോളം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. നായകന്റെ ഈ ആത്മസമർപ്പണത്തിന് സംവിധായകന്‍ രാജമൗലി ഒരു സമ്മാനവും നൽകി. ബാഹുബലിയുടെ പടച്ചട്ട. ബാഹുബലിയുടെ വിജയം സത്യസന്ധമായ സൗഹൃദത്തിന്റെ കൂടി വിജയമാണ്. വർഷങ്ങളായി നിലനിന്നുപോകുന്ന രാജമൗലിയുടെയും പ്രഭാസിന്റെയും സുഹൃദ്ബന്ധത്തിന്റെ ആഴം കൂടിയാണ് ബാഹുബലി എന്ന സിനിമയുടെ ആത്മാവ്.
ബാഹുബലി എന്ന സിനിമ ഇത്ര ഉയരത്തിലെത്താൻ കാരണം പ്രഭാസ് കാണിച്ച ആത്മസമർപ്പണമാണെന്നാണ് രാജമൗലി പറയുന്നത്. ഇതിലെ മറ്റൊരു താരവും പ്രഭാസിന്റെ അത്രയും കമ്മിറ്റ്മെന്റ് സിനിമയ്ക്കായി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കഥാപാത്രത്തിനായി മൂന്നുവർഷം കളയാൻ തയ്യാറായ ഏതെങ്കിലും നടനുണ്ടോ? ഞാനും പ്രഭാസും ഛത്രപതി എന്ന സിനിമയുടെ സമയത്തേ അടുത്ത സുഹൃത്തുക്കളായി. എന്റെ സുഹൃത്തായിരിക്കുന്നതിൽ നന്ദി പറയുന്നു.–രാജമൗലി പറഞ്ഞു.
ഇത്ര വലിയൊരു സ്കെയിലിൽ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ അത്രയും ഡെഡിക്കേഷനുള്ള താരങ്ങളും ഇതിൽ വേണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ബാഹുബലി സിനിമയുടെ കഥ പറഞ്ഞുതീരുന്നതിന് മുമ്പേ പ്രഭാസ് ഇതിലൊരംഗമായി മാറി.–രാജമൗലി പറഞ്ഞു.
ഏകദേശം അറുന്നൂറുദിവസമാണ് ബാഹുബലി സിനിമയ്ക്ക് വേണ്ടി മാത്രം പ്രഭാസ് ചെലവഴിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രഭാസ് മറ്റൊരു ചിത്രത്തിലും കരാർ ഒപ്പിട്ടതുമില്ല. 82 കിലോ ആയിരുന്ന താരം 105 കിലോ ആകുകയും പിന്നീട് വീണ്ടും 88ലേക്ക് ശരീര ഭാരം മാറ്റിമറിയ്ക്കുകയും ചെയ്തു.