ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്റെ സൗഹൃദ വലയത്തില്‍ പെട്ടവര്‍ക്ക് അവാര്‍ഡില്‍ മുന്‍ഗണന ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി വിമർശകർ രംഗത്തെത്തിയിരുന്നു. മികച്ച നടനുള്ള പുരസ്കാരം നേടിയ അക്ഷയ് കുമാർ പ്രിയദർശന്റെ അടുത്തസുഹൃത്തായതിനാൽ ഈ അവാർഡിൽ പ്രിയൻ കൈകടത്തിയെന്നും ഇക്കൂട്ടര്‍ പറയുന്നു.
വിഷയത്തിൽ പ്രതികരണവുമായി പ്രിയദർശൻ തന്നെ നേരിട്ടെത്തി. ‘കഴിഞ്ഞ വർഷം ജൂറി ചെയർമാനായിരുന്ന രമേശ് സിപ്പി അമിതാഭ് ബച്ചനാണ് മികച്ച നടനുള്ള പുരസ്കാരം നൽകിയത്. രമേശ് സിപ്പിയുടെ അടുത്ത സുഹൃത്ത് ആണ് ബച്ചൻ. അന്ന് അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല. മാത്രമല്ല പ്രകാശ് ഷാ ജൂറിയായിരുന്ന സമയത്ത് സുഹൃത്ത് അജയ് ദേവ്ഗണിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. അന്നും വിവാദങ്ങളൊന്നും ഉണ്ടായില്ല. പിന്നെ എന്തിനാണ് ഇന്ന് ഈ അവാർഡിനെച്ചൊല്ലി ചോദ്യങ്ങളുണ്ടാകുന്നത്.’–പ്രിയദർശൻ വ്യക്തമാക്കി.
‘റസ്റ്റം, എയർലിഫ്റ്റ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് അക്ഷയ്‌യ്ക്ക് അവാർഡ് നൽകിയത്. അത് ജൂറിയുടെ തീരുമാനമാണ്. ഒരു ചിത്രത്തിലെ പെർഫോമൻസ് നാടകീയവും മറ്റൊരു ചിത്രത്തിൽ റിയലസ്റ്റിക്കും ആയിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് അവാർഡ്. നിയമപ്രകാരം ഒരു ചിത്രത്തിന്റെ പേരുമാത്രമേ നൽകാനാകൂ എന്നുള്ളതിനാലാണ് റസ്തം എന്ന സിനിമയുടെ പേര് മാത്രം പുരസ്കാരപട്ടികയുടെ ലിസ്റ്റിൽ ചേർത്തത്.–പ്രിയൻ പറഞ്ഞു.