നടൻ തിലകനോട് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നു നടൻ മധു. തിലകനെ രണ്ടു വർഷം വിലക്കിയെന്നു പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ സമയത്തും തിലകൻ സിനിമകളിൽ അഭിനയിച്ചിരുന്നു എന്നതാണു സത്യമെന്ന് തിലകൻ ഫൗണ്ടേഷന്റെ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ടു മധു പറഞ്ഞു.
അമ്മയുടെ നേതൃത്വത്തിൽ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന്റെ ചുമതല ‘അമ്മ’ ഏൽപിച്ചതു തിലകനെയായിരുന്നു. കഥ തിരഞ്ഞെടുക്കാനും സിനിമ നിർമിക്കാനുമുള്ള ചുമതലയാണ് ഏൽപിച്ചത്. എന്നാൽ, രണ്ടു വർഷമായിട്ടും നടക്കാതെ വന്നപ്പോഴാണു ദിലീപ് ഈ ചുമതല ഏറ്റെടുത്തത്. മുൻപു വിനയന്റെ സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങുമ്പോൾ വിനയനു വിലക്കുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. ഏതാനും ദിവസത്തിനുശേഷം എറണാകുളത്തുനിന്നു കുറേപ്പേർ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു.
എന്നാൽ അക്കൂട്ടത്തിൽ അമ്മയുടെ ഭാരവാഹികൾ ആരും ഉണ്ടായിരുന്നില്ല. ഉടൻ വിനയനെ ഫോണിൽ വിളിച്ച് ബുദ്ധിമുട്ട് അറിയിച്ചു. ആ ബുദ്ധിമുട്ട് വിനയൻ മനസിലാക്കിയതിനെത്തുടർന്നാണു ചിത്രത്തിൽനിന്നു പിൻമാറിയത്. എന്നാൽ ഇതിൽ കുറ്റബോധമുണ്ടായിരുന്നതിനാൽ പിന്നീട് വിനയനോട് അങ്ങോട്ട് ആവശ്യപ്പെട്ടു വിനയന്റെ മറ്റൊരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.
തിലകൻ ഫൗണ്ടേഷന്റെ അവാർഡ് ഏറ്റുവാങ്ങാൻ പോകുന്ന കാര്യം ‘അമ്മ’ ഭാരവാഹികളെ അറിയിച്ചപ്പോൾ, സാർ, പോയി വാങ്ങണം എന്നാണ് അവർ പറഞ്ഞതെന്നും മധു പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ അവാർഡ് സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ സംവിധായകൻ വിനയൻ അധ്യക്ഷത വഹിച്ചു.